തിരുവനന്തപുരം: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മുഖ്യമന്ത്രിയെ നേരിൽകണ്ടു നിവേദനം നൽകി മുസ്ലിം ലീഗ് നേതാക്കൾ. നിയമസഭ കക്ഷി ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ പി. അബ്ദുൽ ഹമീദ്, കുറുക്കോളി മൊയ്തീൻ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയത്.പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് നേതാക്കൾ കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.വിഷയത്തിൽ വിശദമായ ചർച്ച മുഖ്യമന്ത്രിയുമായി നടത്തിയെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം പൂർത്തീകരിച്ചപ്പോൾ മലപ്പുറം ജില്ലയിൽ 29,834 പേർക്ക് സീറ്റുണ്ടാകില്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. നിലവിൽ 82,434 പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്. മറ്റ് ജില്ലകളിൽ നിന്നുള്ള 7,621 അപേക്ഷകരുടെ എണ്ണം കുറച്ചാലും 22,213 പേർക്ക് തുടർപഠനത്തിന് അവസരം പ്രയാസമാകും.മുൻവർഷങ്ങളെ പോലെ ഇത്തവണയും വിദ്യാർഥികൾ സ്വകാര്യ മേഖലയിലോ, സമാന്തര വിദ്യാഭ്യാസ രംഗത്തേക്കോ ചുവടു മാറ്റേണ്ടി വരുമെന്നതാണ് പ്രധാന ആശങ്ക. പ്ലസ് വണിന് ഒരു ബാച്ചിൽ 50 സീറ്റുകളാണ്. ജില്ലയിൽ 85 സർക്കാർ, 88 എയ്ഡഡ് ഹയർസെക്കൻഡറികളിലായി 839 ബാച്ചുകളും അതിൽ ആകെ 41,950 സീറ്റുകളുമുണ്ട്. 85 സർക്കാർ സ്കൂളുകളിൽ 452 ബാച്ചുകളിൽ 22,600 സീറ്റും 88 എയ്ഡഡ് വിദ്യാലയങ്ങളിൽ 387 ബാച്ചുകളിലായി 19,350 സീറ്റുകളുമുണ്ട്.
മാർജിനൽ സീറ്റ് 30 ശതമാനം വർധനവ് വരുത്തിയതോടെ ഓരോ ബാച്ചുകളിലും 15 സീറ്റുകൾ കൂടി സർക്കാർ മേഖലയിൽ വർധിക്കും. ഇതോടെ സീറ്റ് നില 29,380ലെത്തും. സീറ്റില്ലാത്തവർക്ക് സമാന്തര വിദ്യാഭ്യാസ മേഖല ആശ്രയിക്കേണ്ടി വരും. എയ്ഡഡ് മേഖലയിൽ മാർജിനൽ സീറ്റ് വർധനവ് 20 ശതമാനം വർധിപ്പിച്ചതോടെ ഓരോ ബാച്ചിലും 10 സീറ്റുകൾ കൂടി വർധിച്ച് 60 ആയി. എയ്ഡഡിൽ സീറ്റ് നില 23,220 ലെത്തി. ഇതോടെ ആകെ സീറ്റ് നില 52,600 ആയി. സർക്കാർ തലത്തിൽ ആകെ 6,780 സീറ്റുകളും എയ്ഡഡിൽ 3,870 സീറ്റുകളും താൽക്കാലിക വർധനവിലൂടെ ലഭിക്കുക. താൽക്കാലിക ബാച്ചുകൾ കൂടുതൽ പേർക്ക് അവസരം ലഭിക്കുമെങ്കിലും അധ്യാപകരുടെ കാര്യം പരുങ്ങലിലാകും.
മാത്രമല്ല തിങ്ങിനിറഞ്ഞ ക്ലാസ് മുറികളിൽ പഠിപ്പിക്കേണ്ടി വരിക. പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കും. അൺ എയ്ഡഡ് മേഖലയിൽ ജില്ലയിൽ 11,291 സീറ്റുകളുണ്ട്. ഇതുകൂടി പരിഗണിച്ചാൽ സീറ്റ് നില 63,891 ആകും. എന്നാൽ ഈ സീറ്റുകൾ പണം മുടങ്ങി പഠിക്കേണ്ടതാണ്. ഇത് സാധാരണക്കാരന് പ്രയോഗികമാകില്ല. ജില്ലയിൽ എല്ലാ വിദ്യാർഥികൾക്കും പഠിക്കാൻ സീറ്റുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പക്ഷം. ഇക്കാര്യത്തിൽ യഥാർഥ വിശദ വിവരങ്ങൾ കാണിക്കുന്ന കണക്ക് ഇതുവരെ അധികൃതർ പുറത്ത് വിട്ടിട്ടില്ല.