മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് റെക്കോഡ് ഭൂരിപക്ഷം ലഭിച്ചതിന്റെ അമ്പരപ്പിലാണ് മുസ്ലിംലീഗ്. പാർട്ടി പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടി ഭൂരിപക്ഷമാണ് മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയും നേടിയത്. രണ്ട് മണ്ഡലങ്ങളിലുമായി 12,06,522 വോട്ടാണ് ലീഗ് നേടിയത്. മൊത്തം പോൾ ചെയ്ത വോട്ടിന്റെ പകുതിയിലധികം വരുമിത്.
പൊന്നാനിയിൽ രണ്ട് ലക്ഷം കടന്നത് ഇടതു സ്വാധീനമേഖലകളിൽ നിന്നടക്കം കൂടുതൽ വോട്ട് നേടിയാണ്. കെ.ടി. ജലീൽ എം.എൽ.എ ജയിച്ച തവനൂർ മണ്ഡലത്തിലടക്കം യു.ഡി.എഫ് ഭൂരിപക്ഷം വർധിച്ചു.
മലപ്പുറത്ത് 2019ൽ കുഞ്ഞാലിക്കുട്ടി നേടിയ രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ലീഡ്. ഇവിടെയും ഇത്തവണ ഭൂരിപക്ഷം കുറയുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ, മൂന്ന് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം ഉയർത്തിയതോടെ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലീഡായി ഇത് മാറി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമാണ് ഇ.ടി മുഹമ്മദ് ബഷീറിൻ്റേത്.
ബഷീറും സമദാനിയും മണ്ഡലം മാറിയത് ഗുണം ചെയ്തെന്നാണ് ലീഗിൻ്റെ വിലയിരുത്തൽ. പൊന്നാനിയിൽ കടുത്ത മത്സരം നേരിടേണ്ടി വരുമെന്ന് ലീഗ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ലീഗ് വിമതനായി പാർട്ടി വിട്ട കെ.എസ്. ഹംസയെ വെച്ചുള്ള ഇടത് പരീക്ഷണം പാളി.
എൽ ഡിഎഫിൻ്റെ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളെ യു.ഡി.എഫ് പ്രതിരോധിച്ചു. കേന്ദ്ര -സംസ്ഥാന ഭരണവിരുദ്ധ വികാരം, ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകളുടെ ഏകീകരണം, സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരായ അതിജാഗ്രത, പ്രചാരണപ്രവർത്തനങ്ങളിൽ കൂടുതൽ വനിതകളെ പങ്കെടുപ്പിച്ചത് തുടങ്ങിയവ വോട്ട് വർധിക്കാൻ കാരണമായെന്ന് ലീഗ് വൃത്തങ്ങൾ പറഞ്ഞു