കൊച്ചി:പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരിശോധനയില്‍ വെള്ളത്തില്‍ അപകടകരമായ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ വെള്ളത്തില്‍ അപകടകരമായ അളവില്‍ അമോണിയയും സല്‍ഫൈഡും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. പെരിയാറിലെ വെള്ളത്തില്‍ ഇത്രയധികം അളവില്‍ രാസവസ്തുക്കള്‍ എങ്ങനെ എത്തിയെന്നും എവിടെ നിന്ന് എത്തിയെന്നും അറിയാൻ വിശദമായ രാസ പരിശോധന ഫലം വരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചതെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. രാസവസ്തുക്കളുടെ സാന്നിധ്യത്തിന് പുറമെ വെള്ളത്തില്‍ ഓക്സിജന്‍റെ അളവ് വളരെ കുറവായിരുന്നുവെന്നും സമിതി കണ്ടെത്തി.
നാലു വകുപ്പുകളാണു നിലവിൽ പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് അന്വേഷിക്കുന്നത്. ദുരന്തത്തിനിടയാക്കിയ കാരണങ്ങളും മത്സ്യക്കർഷകർക്കുണ്ടായ നാശനഷ്ടങ്ങളും വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് കൊച്ചി സബ് കലക്ടറോടു നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യക്കർഷകരിൽനിന്ന് സബ് കലക്ടർ വിവരശേഖരണം നടത്തിയിരുന്നു. 5 കോടി രൂപയോളം മത്സ്യ കർഷകർക്കു നഷ്ടമായിട്ടുണ്ടെന്നാണു കണക്ക്.
ഫിഷറീസ് വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും കുഫോസുമാണു ദുരന്തത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുന്ന മറ്റു വകുപ്പുകൾ. ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് ഇതിനകം സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് , ജലത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് ദുരന്തത്തിനു കാരണമെന്ന നിലപാടിൽ ഉറച്ചു നില്ക്കുകയാണ് . രാസമാലിന്യങ്ങൾ കലർന്നതല്ല പ്രശ്നമെന്നാണ് ബോർഡ് തുടക്കം മുതൽ പറയുന്നത്. പാതാളം റെഗുലേറ്റർ മുന്നറിയിപ്പില്ലാതെ തുറന്നപ്പോൾ ഓരുവെള്ളം കയറുകയും അതുവഴി ജലത്തിൽ ഓക്സിജന്റെ അഭാവം ഉണ്ടാവുകയും ചെയ്തു എന്നായിരുന്നു ബോർഡിന്റെ നിഗമനം.