ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമ പത്മന് ജാമ്യം അനുവദിച്ച് ​ഹൈക്കോടതി

കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ്  ജാമ്യം. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം.

author-image
Greeshma Rakesh
New Update
anupama pathman

anupama pathman

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നാം പ്രതി അനുപമ പത്മന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ്  ജാമ്യം. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം.

ഇതേ ആവശ്യവുമായി നേരത്തെ അനുപമ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.എന്നാൽ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു അന്ന് കോടതി ജാമ്യാപേക്ഷ തള്ളിയത്. 

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനായി ഒരു കുടുംബം കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ആറുവയസുകാരിയുടെ തട്ടിക്കൊണ്ടുപോകൽ.സഹോദരനൊപ്പം ട്യൂഷനുപോകുന്നതിനിടെയായിരുന്ന കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.എന്നാൽ സംഭവം മാധ്യമങ്ങൾ വാർത്തയാക്കുകയും പൊലീസ് സംസ്ഥാനമൊട്ടാകെ പരിശോധന കർശനമാക്കിയതോടെ സംഘം ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

പൊലീസിൻറെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്.സാമ്പത്തിക ബാധ്യത മറികടക്കാൻ വേണ്ടിയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

ഒരു വർഷം നീണ്ട ആസൂത്രണത്തിനും ഒന്നരമാസത്തെ അന്വേഷണത്തിനുമൊടുവിലാണ് ഇവർ ഓയൂരിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. അമ്മ അനിതകുമാരിക്കൊപ്പം  അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുകയായിരുന്നു അനുപമ. അച്ഛൻ പത്മകുമാർ പൂജപ്പുര സെൻട്രൽ ജയിലിലാണ്. കേസിൽ അന്വേഷണ സംഘം  കുറ്റപത്രം സമർപ്പിച്ചിരുന്നു.

 

bail kerala high court Oyur kidnapping case