തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് എഡിജിപി എംആർ അജിത് കുമാർ. തനിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ സർക്കാർ കേസെടുക്കണമെന്നാണ് എഡിജിപി എംആർ അജിത് കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദങ്ങളുണ്ടായശേഷം എഡിജിപി എംആർ അജിത് കുമാർ അയക്കുന്ന രണ്ടാമത്തേ കത്താണിത്. നേരത്തെ തന്നെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തികൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും അജിത് കുമാർ കത്ത് നൽകിയിരുന്നു.
അതേ കത്തിൻറെ അടിസ്ഥാനത്തിലാണ് അൻവറിനെതിരായുള്ള ആരോപണങ്ങളും പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കാര്യവും സർക്കാർ അന്വേഷിക്കുന്നത്. അജിത് കുമാറിൻറെ കത്തിൻറെ കൂടി പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘമുണ്ടാക്കി അന്വേഷണം നടത്തുന്നത്. അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ എഡിജിപിയുടെ കത്തിനെക്കുറിച്ച് പരാമർശിച്ചിരുന്നു.
വിവാദങ്ങൾ ശക്തമായ സാഹചര്യത്തിലാണിപ്പോൾ വീണ്ടും അജിത് കുമാർ കത്തയച്ചിരിക്കുന്നത്. തൻറെ നിരപരാധിത്വം തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർക്കെതിരെ സർക്കാരിന് കേസെടുക്കാനാകുമെന്നും അത്തരമൊരു നടപടിയുണ്ടാകണമെന്നുമാണ് അജിത് കുമാറിൻറെ ആവശ്യം.
അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാറും ആർഎസ്എസ് നേതാവ് റാം മാധവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ദുരൂഹതയേറുകയാണ്. എഡിജിപിയുമായി ചർച്ചക്ക് പോയതിൽ ബിസിനസുകാരുമുണ്ടെന്നാണ് സൂചന. ചെന്നൈയിൽ ബിസിനസ് നടത്തുന്ന മലയാളിയാണ് ഒപ്പമുണ്ടായിരുന്നതെന്നാണ് സൂചന. കണ്ണൂർ സ്വദേശി കൂടിയായ ഈ ബിസിനസുകാരനൊപ്പം എഡിജിപി എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടുവെന്നതിലാണ് ദുരുഹത നിലനിൽക്കുന്നത്.