കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍. എടത്തല സ്വദേശി സജിത്ത് ശ്യാമിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതിയെ സജിത്ത് സഹായിച്ചെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. നേരത്തെ കേസിലെ മുഖ്യപ്രതി സാബിത്ത് നാസര്‍ അറസ്റ്റിലായിരുന്നു. അവയവകടത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തതും സജിത്ത് തന്നെയാണെന്ന് പൊലീസ് അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി സജിത്തിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
അതേസമയം, അവയവ കടത്ത് കേസിലെ പ്രതി സാബിത്ത് നാസറിനെ ഇന്നും ചോദ്യം ചെയ്തിരുന്നു. ആലുവ റൂറൽ എസ് പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്തത്. സാബിത്തിന്‍റെ ഫോൺ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു . അതുവഴി കേസില്‍ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും തിരിച്ചറിയാനാണ് പൊലീസ് ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി 13 ദിവസത്തേക്കാണ് സാബിത്ത് നാസറിനെ കോടതി പൊലീസിന് വിട്ടു കൊടുത്തിട്ടുള്ളത്.
രാജ്യാന്തര അവയവ കടത്ത് കേസിലെ മുഖ്യ പ്രതി സാബിത്ത് നാസർ ഇടനിലക്കാരൻ അല്ലെന്നും കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങൾക്ക് പുറമെ ദില്ലിയിൽ നിന്നും ഇയാൾ ഇറാനിലേക്ക് അവയവ കച്ചവടത്തിനായി ആളുകളെ എത്തിച്ചിരുന്നു. ഇക്കാര്യത്തിനായി ഇയാൾ നടത്തിയ സാമ്പത്തിക ഇടപാടുകളെ തെളിവുകളും മൊബൈൽ ഫോണിൽ നിന്ന് ലഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.