കൊച്ചി: വടകരയിലെ 'കാഫിർ' സ്‌ക്രീൻ ഷോട്ട് കേസിൽ പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് പി കെ ഖാസിം നൽകിയ ഹർജിയിൽ പൊലിസിന് ഹൈക്കോടതിയുടെ നോട്ടീസ്. പി കെ ഖാസിമിന്റെ പരാതിയിൽ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്നാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം. പൊലിസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് പി കെ ഖാസിം പറഞ്ഞു.
രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് കോഴിക്കോട് റൂറൽ എസ്പിക്ക് ഹൈക്കോടതി നൽകിയ നിർദേശം. ഹർജി ഹൈക്കോടതി ജൂൺ 18ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് പി കെ ഖാസിം റിപ്പോർട്ടറോട് പറഞ്ഞു.
വ്യാജ സ്‌ക്രീൻ ഷോട്ടിൽ ഇരയാണ് താനാണെന്ന് പികെ ഖാസിമിന്റെ ഹർജിയിലെ പ്രധാന വാദം. സംഭവത്തിൽ ഏപ്രിൽ 25ന് വടകര പൊലിസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്താൻ പൊലിസിന് നിർദേശം നൽകണം. കേസിലെ ഗൂഢാലോചന, വ്യാജ സ്‌ക്രീൻ ഷോട്ട് എന്നിവയെപ്പറ്റി അന്വേഷിക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് പി കെ ഖാസിം ഹൈക്കോടതിയെ സമീപിച്ചത്.