വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വാഹനത്തിന്റെ എൻജിനിലോ സസ്‌പെൻഷനിലോ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുത്ത് ആക്രിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. രൂപമാറ്റം വരുത്തിയതിനെ തുടർന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഉടമയ്ക്ക് വിട്ടുനൽകരുതെന്നും കോടതി പറഞ്ഞു.
വാഹനങ്ങളിലെ നിയമലംഘനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി മേനോനും ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് രൂപമാറ്റം വരുത്തിയ വാഹനങ്ങൾ റോഡിലിറക്കാൻ അനുവദിക്കരുതെന്ന് നിർദ്ദേശിച്ചത്.
വയനാട് പനമരത്ത് ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തിയ ജീപ്പിൽ യാത്ര ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നിർദ്ദേശം. നേരത്തെ വാഹനത്തിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ച സഞ്ജു ടെക്കിക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.