കൊച്ചി: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിഞ്ഞ് അറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടു എന്ന റിപ്പാർട്ടുകൾക്കിടെ, നിലവിൽ വയനാട് ജില്ലയ്ക്കായി പുറപ്പെടുവിക്കുന്ന പ്രാദേശിക പ്രവചന ബുള്ളറ്റിൻ പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്ന് ജിയോളിക്കൽ സർവേ ഓഫ് ഇന്ത്യ( ജിഎസ്‌ഐ). ഒരു പ്രവചന മാതൃകയ്ക്ക് രൂപം നൽകുന്നതിന്റെ ഭാഗമായാണ് ഇത് തുടരുന്നത്. നാലഞ്ച് വർഷത്തിനകം പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിൽ ഈ സംവിധാനം പൂർണ അർത്ഥത്തിൽ യാഥാർഥ്യമാകുമെന്നും ജിയോളിക്കൽ സർവേ ഓഫ് ഇന്ത്യ വക്താവ് അറിയിച്ചു. നി
തുടക്കം എന്ന നിലയിൽ 2024 മൺസൂണിന്റെ തുടക്കം മുതൽ സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾക്ക് മാത്രമാണ് മുന്നറിയിപ്പ് കൈമാറുന്നത്. തുടക്കത്തിൽ സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളിൽ നിന്ന് പ്രതികരണം അറിയുന്നതിന് വേണ്ടി മാത്രമായാണ് പുതിയ സംവിധാനം പരിമിതപ്പെടുത്തിയിരിക്കുന്നതെന്നും വക്താവ് വിശദീകരിച്ചു. പൊതു ഉപയോഗത്തിന് മോഡൽ ലഭ്യമാക്കുന്നതിന് മുമ്പ് നാലോ അഞ്ചോ മൺസൂൺ വർഷങ്ങളിൽ വിപുലമായ പരിശോധന നടത്തേണ്ടത് ആവശ്യമാണ്.
മണ്ണിടിച്ചിൽ സാധ്യത കണ്ടെത്തുന്നതിനായി നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിങ്ങും കേന്ദ്ര കാലാവസ്ഥ വകുപ്പും നൽകുന്ന മഴ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് മുന്നറിയിപ്പുകൾക്ക് രൂപം നൽകുന്നത്. വയനാട് ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ 200ലധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്.