മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജരേഖ ; യുവാവ് അറസ്റ്റില്‍

ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് മുതുതല സ്വദേശിയായ കിഷോര്‍ എന്നയാളില്‍ നിന്നും ആനന്ദ് വിവിധ തവണകളിലായി 61 ലക്ഷം രൂപ വാങ്ങിക്കുകയും പണം തിരികെ ചോദിച്ച സമയം സര്‍ക്കാരില്‍ നിന്നും തനിക്ക് 64 കോടി ലഭിക്കാനുണ്ട് എന്ന് പറഞ്ഞു

author-image
Prana
New Update
pinarayi
Listen to this article
0.75x 1x 1.5x
00:00 / 00:00

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. മുളയന്‍കാവ് ബേബി ലാന്‍ഡ് ആനന്ദിനെയാണ്(39) പട്ടാമ്പി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. കെ പത്മരാജന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് മുതുതല സ്വദേശിയായ കിഷോര്‍ എന്നയാളില്‍ നിന്നും ആനന്ദ് വിവിധ തവണകളിലായി 61 ലക്ഷം രൂപ വാങ്ങിക്കുകയും പണം തിരികെ ചോദിച്ച സമയം സര്‍ക്കാരില്‍ നിന്നും തനിക്ക് 64 കോടി ലഭിക്കാനുണ്ട് എന്ന് പറഞ്ഞു മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ട വ്യാജ രേഖകള്‍ കാണിച്ചു കൊടുക്കുകയും ഇക്കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിന് വേണ്ടി പൊതുമരമത്ത് മന്ത്രിക്ക് പേ-ടിഎം വഴി 98000 രൂപ അയച്ചുകൊടുത്തിട്ടുണ്ട് എന്നും പരാതിക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു.

സംശയം തോന്നിയ കിഷോര്‍ പട്ടാമ്പി പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും തുടര്‍ന്ന് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട് റെയ്ഡ് ചെയ്യുകയും വ്യാജ രേഖകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും മറ്റു തെളിവുകളും കണ്ടെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതി സമാന രീതിയില്‍ നിരവധി ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

 

cheif minister pinarayi vijayan