തിരുവനന്തപുരം: കേരളത്തിൽ ആനകളുടെ കണക്കെടുപ്പ് തുടങ്ങി. വിവിധ ബ്ലോക്കുകളാക്കി തിരിച്ചാണ് കണക്കെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ ചേർന്ന് രൂപീകരിച്ച അന്തർ സംസ്ഥാന കോർഡിനേഷൻ കമ്മറ്റിയുടെ ധാരണ പ്രകാരമാണ് ആനയുടെ കണക്കെടുപ്പ് നടക്കുന്നത്. ഈ മാസം 25 വരെയാണ് സർവ്വെ.
മൂന്ന് തരത്തിലാണ് കണക്കെടുപ്പ്. മൂന്ന് വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് ആനകളുടെ എണ്ണമെടുക്കുന്നത്. ഇന്ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് രീതിയിലും നാളെ പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് രീതിയിലും 25 ന് വാട്ടർഹോൾ അല്ലെങ്കിൽ ഓപ്പൺ ഏരിയ കൗണ്ട് രീതിയിലുമാണ് കാട്ടാനകളുടെ എണ്ണം പരിശോധിക്കുക. ശേഖരിക്കുന്ന വിവരങ്ങൾ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കി ജൂൺ 23 ന് കരട് റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് അന്തിമ റിപ്പോർട്ട് ജൂലൈ 9ന് സമർപ്പിക്കും.
2023 ലെ കണക്കെടുപ്പിൽ കേരളത്തിൽ 1920 ആനകളുള്ളതായാണ് കണ്ടെത്തിയത്. 1382 വനം വകുപ്പ് ഉദ്യോഗസ്ഥരാണ് 2023 ലെ കണക്കെടുപ്പിൽ പങ്കാളികളായത്.