മേപ്പാടി ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നതോടെ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. 20 ദിവസത്തിനകം ക്ലാസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ജില്ലാ ആസൂത്രണ സമിതി ഭവനിലെ എപിജെ ഹാളിൽ ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധികൾ, അധ്യാപകർ, പി ടി എ പ്രതിനിധികൾ , വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിലേയും മുണ്ടക്കൈ ഗവ. ജി എൽ പി സ്ക്കൂളിലേയും അടിസ്ഥാന സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നോഡൽ ഓഫീസറായി വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. മേൽനോട്ട ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കിയിട്ടുണ്ട്.
സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് വയനാട്ടിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സർട്ടിഫിക്കറ്റുകൾ നേരിട്ട് വിതരണം ചെയ്യും.കുട്ടികൾക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിന് കെ എസ് ആർ ടി സിയുമായി ചർച്ച നടത്തും. ആവശ്യമെങ്കിൽ ബദൽ സംവിധാനം ഒരുക്കും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യം ഒരുക്കും. KITE കമ്പ്യൂട്ടറുകൾ ലഭ്യമാക്കും. ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകുമെന്നും മന്ത്രി പറഞ്ഞു.