കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കി ഡോക്ടർമാർക്ക് കൂട്ടസ്ഥലമാറ്റം. ഏഴ് സീനിയർ റസിഡന്റ് ഡോക്ടർമാരെയാണ് വയനാട് മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റിയത്. വയനാട്ടിലെ ഡോക്ടർ ക്ഷാമം പരിഹരിക്കാനുള്ള താത്കാലിക നടപടി കോഴിക്കോട് മെഡിക്കൽ കോളേജിൽ രൂക്ഷ പ്രതിസന്ധി സൃഷ്ടിക്കും.
കോഴിക്കോട് മെഡിക്കൽ കോളേജിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻവർധനയുണ്ടായിട്ടും 1962ലെ സ്റ്റാഫ് പാറ്റേൺ തന്നെയാണ് പിന്തുടരുന്നത്. 400 രോഗികളെ ഒപിയിൽ ചികിത്സിക്കുന്ന ഓർത്തോയിൽ മാത്രം പ്രൊഫസർമാരും സീനിയർ റസിഡന്റുമാരും ഉൾപ്പെടെ 5 ഡോക്ടർമാരുടെ കുറവുണ്ട്. ജനറൽ മെഡിസിൻ, ഗൈനക്കോളജി വകുപ്പുകളിലും ഡോകടർമാരുടെ ക്ഷാമം രൂക്ഷമാണ്. എല്ലാ വകുപ്പ് മേധാവികളും സ്ഥലംമാറ്റത്തിനെതിരെ പ്രിൻസിപ്പളിന് കത്തുനൽകിയിട്ടുണ്ട്.
എന്നാൽ ഏഴ് ഡോക്ടർമാരെ വിവിധ വകുപ്പുകളിൽ നിന്നായി വയനാട്ടിലേക്ക് മാറ്റി ഉത്തരവ് വന്നു കഴിഞ്ഞു. മാനന്തവാടിയിൽ വനം വകുപ്പ് വാച്ചറെ ആന ചവിട്ടിക്കൊന്ന സംഭവത്തിൽ വയനാട് മെഡിക്കൽ കോളേജിലെ ഡോക്ടർക്ഷാമം ചർച്ചയായിരുന്നു. അന്ന് താൽക്കാലിക പരിഹാരമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ചില ഡോക്ടർമാരെ 3 മാസത്തേക്ക് വയനാട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നു.