തിരുവനന്തപുരം: വിദേശ സന്ദർശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കേരളത്തിൽ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര വെട്ടിച്ചുരുക്കിയതിനാൽ മുൻകൂട്ടി അറിയിച്ചതിലും നേരത്തേയാണ് മടക്കം.
മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും ചെറുമകനുമുണ്ടായിരുന്നു. 21ന് മടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇന്ന് പുലർച്ചെ വിമാനത്താവളത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാർ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
സ്വകാര്യ സന്ദർശനമായിരുന്നു മുഖ്യമന്ത്രിയുടേത്. ഇന്തോനേഷ്യ, സിംഗപ്പൂർ, യുഎഇ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. വിമാനത്താവളത്തിൽ വച്ച് വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നാളെ തിരിച്ചെത്തും. ഇന്ന് ദുബായിൽ ഒരു ചടങ്ങിൽ പങ്കെടുത്തശേഷമാകും മന്ത്രി നാട്ടിലേക്ക് മടങ്ങുക.
മുഖ്യമന്ത്രി വിദേശത്തേക്ക് പോയപ്പോൾ പകരം ചുമതല ആർക്കും നൽകിയിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയതിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. അടിയന്തര തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തതെന്താണെന്നും വി ഡി സതീശൻ ചോദിച്ചിരുന്നു.