കൊച്ചി∙ ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള ഡ്രൈവിങ്ങിൽ സ്വമേധയ കേസെടുക്കുമെന്നു ഹൈക്കോടതി. പൊതുസ്ഥലത്ത് ഉണ്ടാകാൻപോലും പാടില്ലാത്ത വാഹനം ഓടിക്കുന്നത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചു. ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പിന്റെ ആർസി സസ്പെൻഡ് ചെയ്യാൻ മോട്ടർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. രൂപമാറ്റം അടക്കമുള്ള നിയമലംഘനങ്ങൾക്കു നേരത്തെ മൂന്ന് തവണ വാഹനത്തിനെതിരെ കേസെടുത്തിരുന്നു. വീണ്ടും നിയമം ലംഘിച്ചതോടെയാണ് ആർസി സസ്പെൻഡ് ചെയ്യാനുള്ള നീക്കം.
വാർത്ത ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ആകാശ് തില്ലങ്കേരിയുടെയടക്കം നിയമലംഘനങ്ങളിൽ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളാണു വാഹനം ഓടിക്കുന്നത് എന്നാണു മനസ്സിലാക്കുന്നതെന്ന് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് ഉണ്ടാകാൻപോലും പാടില്ലാത്ത വാഹനമാണിത്. കർശന നടപടി ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി.
വയനാട് ജില്ലയിലെ പനമരത്ത് കഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരി ജീപ്പ് യാത്ര നടത്തിയത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. യാത്രയുടെ വിഡിയോ ആകാശ് സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് വിവാദം ഉയർന്നത്.