വഞ്ചിയൂർ വെടിവെപ്പ്; അക്രമികൾ സഞ്ചരിച്ച കാറിൻ്റെ ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊ‍ർജിതം

സിൽവർ നിറത്തിലുള്ള സെലേറിയോ കാറിലാണ് അക്രമി എത്തിയത്. വ്യാജ നമ്പർ പതിപ്പിച്ച കാറിലാണ് അക്രമി എത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

author-image
Greeshma Rakesh
New Update
airgun firing tvm

woman shot with airgun in vanchiyoor

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: തിരുവനന്തപുരത്ത് വഞ്ചൂയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള വെടിവയ്പ്പിൽ സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിയ്ക്കായി  അന്വേഷണം ഊർജിതമാക്കി പൊലീസ്.ആക്രമിച്ചത് സ്ത്രീയാണെന്ന പരിക്കേറ്റ യുവതിയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.അതിനിടെ അക്രമി സഞ്ചരിച്ച കാറിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിൽവർ നിറത്തിലുള്ള സെലേറിയോ കാറിലാണ് അക്രമി എത്തിയത്. വ്യാജ നമ്പർ പതിപ്പിച്ച കാറിലാണ് അക്രമി എത്തിയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

അക്രമി എത്തിയ കാറിൽ പതിച്ചിരുന്ന നമ്പർ സ്വിഫ്റ്റ് കാറിൻറേതാണെന്നും കണ്ടെത്തി. പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാർ മാസങ്ങൾക്ക് മുമ്പാണ് കോഴിക്കോടേക്ക് വിറ്റത്. ഈ കാറിൻറെ നമ്പർ ആണ് അക്രമി സഞ്ചരിച്ച കാറിൽ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുന്നത്.

കൊറിയർ നൽകാനെന്ന പേരിൽ എത്തിയ മറ്റൊരു സ്ത്രീയാണ് വെടിയുതിർത്തതെന്നാണ് മൊഴി. കൈവെള്ളക്ക് പരിക്കേറ്റ ചെമ്പകശ്ശേരി സ്വദേശി ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിംഗ് ബെല്ലു കേട്ട് ഷിനിയുടെ ഭർത്താവിൻറെ അച്ഛനാണ് വാതിൽ തുറന്ന് പുറത്തെത്തിയത്.

രജിസ്ട്രേഡ് കൊറിയർ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു വന്നയാളുടെ ആവശ്യം. പേനയെടുക്കാൻ അച്ഛൻ വീട്ടിനകത്ത് കയറിയതിനിടെ പുറത്തേക്ക് വന്ന ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയാണ് വെടിയുതിർത്തത്. ഒരെണ്ണം കയ്യിൽ കൊണ്ടു ബാക്കി രണ്ടെണ്ണം തറയിലും പതിച്ചു. 

നാഷണൽ ഹെൽത്ത് മിഷൻ പിആർഒ ആണ് ഷിനി. ആരാണ് വന്നതെന്നോ എന്തുദ്ദേശത്തിലായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് കുടുംബം പറയുന്നത്.സ്ത്രീ വന്ന് പോയ കാറിൻറെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

വ്യക്തിപരമായ മുൻവൈരാഗ്യമെന്തെങ്കിലും അക്രമത്തിന് പിന്നിലുണ്ടോ എന്നാണ് പൊലീസിന്റെ സംശയം. എല്ലാ വഴിക്കും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറയുന്നു.കൈക്ക് നിസ്സാര പരിക്ക് മാത്രമാണ് ഷിനിക്ക് ഉള്ളത്. വിശദമായ മൊഴിയെടുത്ത് അന്വേഷണം നടത്തും.

 

gunshot firing in tvm Thiruvananthapuram police