അവധി പിൻവലിക്കാൻ അപേക്ഷ നൽകി എഡിജിപി അജിത്കുമാർ. ഈ മാസം 14 മുതൽ നാല് ദിവസം സർക്കാർ അനുവദിച്ചിരുന്ന അവധി പിൻവലിക്കാനാണ് അപേക്ഷ നൽകിയത്. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം. പിവി അൻവർ ആരോപണം ഉന്നയിച്ച മലപ്പുറം എസ്പി ഉൾപ്പെടെ മലപ്പുറത്തെ എല്ലാ ഉദ്യോഗസ്ഥരെ ഇന്നലെ രാത്രി സ്ഥലം മാറ്റിയിരുന്നു.
പൊലീസിൽ ഉന്നത തലത്തിൽ വീണ്ടും മാറ്റം വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. സിഎച്ച് നാഗരാജുവിനെ ഗതഗത കമ്മീഷണറായും ദക്ഷിണ മേഖലെ ഐജിയായി ശ്യാം സുന്ദറിനേയും നിയമിച്ചു. നിലവിൽ കൊച്ചി കമ്മീഷണർ ആണ് ശ്യാം സുന്ദർ. എ അക്ബർ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും. പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ച എല്ലാ ഉദ്യോഗസഥർക്കും മാറ്റം നൽകിയെങ്കിലും എഡിജിപിയുടെ കസേരക്ക് മാത്രം ഇളക്കം സംഭവിച്ചിട്ടില്ല.
ഇതിന് പിന്നാലെയാണ് ഇപ്പോൾ അവധി പിൻവലിക്കാൻ എംആർ അജിത് കുമാർ അപേക്ഷ നൽകിയത്. ഓണം പ്രമാണിച്ചായിരുന്നു അവധി അപേക്ഷ നൽകിയിരുന്നത്. ബുധനാഴ്ച എൽഡിഎഫ് യോഗം നടക്കുന്നുണ്ട്. ഇതിലും എഡിജിപിയുടെ വിഷയമടക്കം ചർച്ചയാകാനാണ് സാധ്യത. അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സിപിഐക്ക് വലിയ അതൃപ്തിയുണ്ട്.