തൃശൂർ: പ്രശസ്ത മേളകലാകാരൻ കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു. നാലര പതിറ്റാണ്ടു കാലം തൃശൂർ പൂരത്തിന്റെ ഭാഗമായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. പൊതുദർശനം ഒല്ലൂർ എടക്കുന്നി പി.ആർ. പടിയിലെ വസതിയിൽ. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മാരാർ, പ്രായാധിക്യം കൊണ്ടു കഴിഞ്ഞ 2 വർഷമായി പൂരത്തിൽ പങ്കെടുത്തിരുന്നില്ല.
13 വർഷം പാറമേക്കാവിലും പിന്നീട് 9 വർഷം തിരുവമ്പാടിയിലും തിരികെ പാറമേക്കാവിലും തുടർച്ചയായി 23 വർഷവും മേളംകൊട്ടിക്കയറിയ പ്രതിഭയാണ്. 12–ാം വയസ്സിൽ എടക്കുന്നി ക്ഷേത്രത്തിൽ വാദ്യകലയിൽ അരങ്ങേറ്റം കുറിച്ച മാരാർ , പെരുവനം നടവഴിയിൽ പ്രഗൽഭർക്കൊപ്പം കൊട്ടിക്കയറിയാണു മേളത്തിന് മുൻനിരയിലെത്തുന്നത്. പതിയാരത്ത് കുഞ്ഞൻ മാരാർ പാറമേക്കാവിന്റെ മേള പ്രമാണി ആയിരിക്കുമ്പോഴാണ് കേളത്ത് അരവിന്ദാക്ഷ മാരാർ തൃശൂർ പൂരത്തിന് അരങ്ങേറ്റം കുറിക്കുന്നത്.