രാസലഹരിയുമായി പിടിയിലായ പ്രതിക്ക് 10 വര്‍ഷം തടവുശിക്ഷ

കേസിലെ രണ്ടാം പ്രതിയായ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി സൈനുള്‍ ആബിദ് (24) നെയാണ് കോടതി ശിക്ഷിച്ചത്. ചികിത്സയില്‍ കഴിയുന്ന ഒന്നാം പ്രതിയുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

author-image
Prana
New Update
Life Imprisonment

ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും 2.983 കിലോഗ്രാം മൊഫിമീന്‍ ഹൈഡ്രോക്ലോറൈഡ് എന്ന മാരക രസലഹരിയുമായി പിടിയിലായ പ്രതികളില്‍ ഒരാള്‍ക്ക് കോടതി 10 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിലെ രണ്ടാം പ്രതിയായ കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി സൈനുള്‍ ആബിദ് (24) നെയാണ് കോടതി ശിക്ഷിച്ചത്.
26.12.2021ന് ഈ കേസിലെ ഒന്നാം പ്രതിയായ കൊടുങ്ങല്ലൂര്‍ പടാകുളം സ്വദേശി രാഹുല്‍ സുഭാഷിനൊപ്പം രണ്ടാം പ്രതിയായ സൈനുള്‍ ആബിദിനെ രാസലഹരിയുമായി ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഡി.സതീശന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.
പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി  ക ജഡ്ജ് മുജീബ് റഹ്മാന്‍.സി ആണ് വിധിന്യായം പുറപ്പെടുവിച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറായിരുന്ന ബി.ടെനിമോന്‍ ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരി.എന്‍.കെ ഹാജരായി. ചികിത്സയില്‍ കഴിയുന്ന ഒന്നാം പ്രതിയുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

 

court imprisonment accused Drug Case