തൃക്കാക്കര: കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റ് സമുദായത്തിൽ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സമ്പിളുകളിൽ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ പറഞ്ഞു.ഫ്ലാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവർഹെഡ് ടാങ്കുകൾ, ബോർവെല്ലുകൾ, ഡൊമെസ്റ്റിക്ക് ടാപ്പുകൾ, കിണറുകൾ, ടാങ്കർ ലോറികളിൽ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയിൽ നിന്നായി ഇതുവരെ 46 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇവയിൽ 19 സാമ്പിളുകളിലെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതിൽ പലതിലും കോളിഫോം ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തി. വിശദമായ പരിശോധനാ റിപ്പോർട്ട് ലഭ്യമാകാനുണ്ട്. ഇത് സൂചിപ്പിക്കുന്നത് വെള്ളത്തിന്റെ ഗുണനിലവാരം മോശമെന്നാണ്. ആതിനാൽ തന്നെ ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി വരുന്നു. ഇന്ന് മുതൽ ആരോഗ്യ വകുപ്പ് വിവിധ ഫ്‌ളാറ്റുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്പിളുകൾ രണ്ട് നേരം പരിശോധിച്ച് ക്ലോറിന്റെ അളവ് വിലയിരുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി. ചികിത്സയിലുള്ള രണ്ടു പേരിൽ നിന്ന് 2 സാമ്പിളുകൾ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേയ്ക്കും, എൻഐവി ആലപ്പുഴ യൂണിറ്റിലേക്കും പരിശോധനക്കയച്ചിട്ടുണ്ട്. 3 കുടിവെള്ള സാമ്പിളുകൾ കൂടി ബാക്ടീരിയോളജിക്കൽ അനാലിസിസിന് വേണ്ടി ഇന്നലെ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.
# 15 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
കാക്കനാട് ഡി.എൽ.എഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ അണുബാധയേറ്റ സംഭവത്തിൽ 15 പേർക്ക് കൂടി അണുബാധയേറ്റതായി കണ്ടെത്തി.ഇന്ന് തൃക്കാക്കര നഗരസഭ സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിലാണ് കണ്ടെത്തൽ.ഇന്നലെ ഉച്ചമുതൽ ഫ്ലാറ്റിൽ നടന്ന ക്യാമ്പിൽ ആകെ 42 പേർ പങ്കെടുത്തു.രോഗബാധിതരിൽ കുട്ടികളും ഉൾപ്പെടുന്നു.സർക്കാർ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ മരുന്ന് വിതരണ ക്യാമ്പിൽ 242 പേർ പങ്കെടുത്തു.ആറുപേർ പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.തൃക്കാക്കരയിലെ 30 ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഡി.എൽ.എഫ് ഫ്ലാറ്റുകളിൽ രണ്ടാം ഘട്ട സർവ്വേ ആരംഭിച്ചു.ജില്ലാ ആരോഗ്യ വിഭാഗവും,പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും അവർക്ക് വേണ്ട മാർഗ്ഗ നിർദേശങ്ങൾ നൽകാൻ രംഗത്തുണ്ട്.
സർവ്വേ പൂർത്തീകരിക്കുന്നതിന് ഭാഗമായി ഇന്നുമുതൽ പുതിയതായി 10 ആരോഗ്യവിഭാഗം ജീവനക്കാരെ ഫ്ലാറ്റിലെക്ക് നിയോഗിച്ചിട്ടിട്ടുണ്ട്. ഇന്നലെ ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ടാങ്കുകളിൽ നിന്നും കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചു.തൃക്കാക്കര നഗരസഭആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കിണറുകളിൽ ക്ലോറിനേഷൻ ഇന്നലെയും നടത്തി. കുടിവെള്ളത്തിൽ അണുബാധയേറ്റതെന്ന പ്രാഥമിക നിഗമനത്തിൽ അടിസ്ഥാനത്തിൽ ഫ്ലാറ്റിലെ മഴവെള്ള സംഭരണിയിലെയും,ടാങ്കുകളിലെയും കിണറുകളിലെയും വെള്ളം കുടിക്കാനായി ഉയോഗിക്കുന്നില്ല.ടാങ്കർ ലോറിക്ക് കൊണ്ടുവരുന്ന വെളളം മാത്രമാണ് ഉപയോഗിക്കുന്നത്.
ടാങ്കറുകളിൽ കൊണ്ടുവരുന്ന വെള്ളത്തിന്റെ ഗുണനിലവാരം ആരോഗ്യ വിഭാഗം ഉറപ്പ് വരുത്തിയിട്ടുണ്ട്.ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ളയുടെ നേതൃത്വത്തിൽ ഡി.എൽ.എഫ് ഫ്ലാറ്റിത്തി പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തി.
# അസോസിയേഷന് നോട്ടീസ് നൽകി
ഡി.എൽ.എഫ് ഫ്ലാറ്റിൽ വയറിളക്ക രോഗബാധയെ തുടർന്ന് കേരള പൊതുജനാരോഗ്യ നിയമം 2023, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കാക്കനാട് പൊതുജനാരോഗ്യ അധികാരിയായ മെഡിക്കൽ ഓഫീസർ ഫ്ലാറ്റ് അസോസിയേഷന് നോട്ടീസ് നൽകി. 4095 നിവാസികളാണ് 15 ടവറുകളിലായി നിലവിൽ പകർച്ചവ്യാധിയ്ക്കിടയാക്കിയ കുടിവെള്ള വിതരണം പൂർണമായും ഒഴിവാക്കിക്കൊണ്ട് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ശാസ്ത്രീയവും ആരോഗ്യകരവുമായ ശുദ്ധജല സംവിധാനം അടിയന്തിരമായി ഏർപ്പെടുത്തുന്നതിനും കൃത്യമായ കാലയളവിൽ സൂപ്പർ ക്ലോറിനേഷൻ, അംഗീകൃത സർക്കാർ ലാബിൽ നിന്നുമുള്ള പരിശോധനകൾ എന്നിവ നടത്തി രേഖകൾ സൂക്ഷിക്കുവാനും പരിശോധനാധികാരികൾ ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കുന്നതിനും നോട്ടിസിൽ നിർദ്ദേശം നൽകിയിട്ടുണ്ട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ സക്കീന കെ സ്ഥലം സന്ദർശിച്ച് അവലോകന യോഗം നടത്തി അടിയന്തിര നടപടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകി. ജില്ലാ കളക്ടർ ഉമേഷ് എൻഎസ്‌കെയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം കൂടി സ്ഥിതിഗതികൾ വിലയിരുത്തി. ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) അബ്ബാസ് വിവി, മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ, സർക്കാർ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് സാഹചര്യങ്ങൾ വിശകലനം ചെയ്തു.