ന്യൂയോർക്ക്: ലെബനനിൽ ഇസ്‍ലാമിക് ഭീകരരുടെ തടവിലായിരുന്ന യുഎസ് പത്രപ്രവർത്തകൻ ടെറി ആൻഡേഴ്സൺ (76) അന്തരിച്ചു. ഏഴു വർഷമാണ് ടെറി തടവിൽ കഴിഞ്ഞത്. മരണവിവരം ആൻഡേഴ്സൻറെ മകൾ സുലോമി ആൻഡേഴ്സണാണ് പുറംലോകത്തെ അറിയിച്ചത്. ന്യൂയോർക്കിലെ ഗ്രീൻവുഡ് ലേക്കിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമാക്കിയില്ല.
‘തടങ്കലിൽ ബന്ദിയാക്കപ്പെട്ട കാലത്ത് എൻറെ പിതാവിന്റെ ജീവിതം അങ്ങേയറ്റം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹം ശാന്തവും സുഖപ്രദവുമായ സമാധാനം കണ്ടെത്തി. ഏറ്റവും മോശമായ അനുഭവത്തിലൂടെയല്ല, മറിച്ച് തന്റെ മാനുഷിക പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം ഓർമ്മിക്കപ്പെടുന്നത് എന്ന് എനിക്കറിയാം’’ – സുലോമി ആൻഡേഴ്സൺ പറഞ്ഞു. അസോസിയേറ്റഡ് പ്രസിൻറെ മുൻ ചീഫ് മിഡിൽ ഈസ്റ്റ് ലേഖകനായിരുന്ന ആൻഡേഴ്സൺ 1985 മുതൽ 1991 വരെയായിരുന്നു ഭീകരരുടെ തടവിലായിരുന്നത്.
സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ തട്ടിക്കൊണ്ടുപോകലിൻറെ ഉത്തരവാദിത്തം ഇറാൻ അനുകൂല ഇസ്‍ലാമിക് ജിഹാദ് ഗ്രൂപ്പ് ഏറ്റെടുത്തു.അമേരിക്കക്കെതിരായ തുടർപ്രവർത്തനങ്ങളുടെ ഭാഗമാണ് തട്ടിക്കൊണ്ടുപോകലെന്നായിരുന്നു ഭീകരർ പറഞ്ഞത്. ആൻഡേഴ്സൺ തടവിലായിരിക്കെ, പിതാവും സഹോദരനും അർബുദം ബാധിച്ച് മരിച്ചു.