റാഫയിലെ അഭയാർഥി ക്യാമ്പിനു നേരേയുള്ള വ്യോമാക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ രൂക്ഷമായ വിമർശനങ്ങൾക്ക് പ്രതികരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അഭയാർഥി ക്യാമ്പിനു നേരേ നടത്തിയ ആക്രമണം തെറ്റായിരുന്നെന്ന് നെതന്യാഹു സമ്മതിച്ചു. ദാരുണമായ തെറ്റ് സംഭവിച്ചുവെന്നാണ് നെതന്യാഹു സമ്മതിച്ചത്.
അഭയാർഥികളായി ആയിരക്കണക്കിന് പലസ്തീനികൾ കഴിയുന്ന ടാൽ അസ്-സുൽത്താനിലെ ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുട്ടികളടക്കം 45 പേരാണ് കൊല്ലപ്പെട്ടത്. നിരപരാധികളായ സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞ ദിവസം വലിയ ഒരു തെറ്റ് സംഭവിച്ചിരിക്കുന്നുവെന്ന് നെതന്യാഹു ഇസ്രയേൽ പാർലമെന്റിൽ സമ്മതിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്നു ചിന്നിച്ചിതറിയ നിലയിലാണ് കുട്ടികളെ കണ്ടെത്തിയത് . പ്രായമായവരുടെയും അല്ലാത്തവരുടെയും മൃതദേഹങ്ങൾ കണ്ടുനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. മരിച്ചവരിൽ 12 സ്ത്രീകൾ, എട്ട് കുട്ടികൾ, മൂന്ന് മുതിർന്ന പൗരന്മാർ എന്നിവരായിരുന്നുവെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം വിലയിരുത്തി. എന്നാൽ പൂർണമായും കത്തിക്കരിഞ്ഞ മൂന്ന് പേരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇതോടെ ഗാസയിലെ ആകെ മരണം 36000 കടന്നുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.