ടെല്‍ അവീവ്: ഇസ്രയേലിനെതിരെ നടത്തിയ ആക്രമണം വിജയിച്ചുവെന്ന് ഇറാൻ. ആക്രമണത്തിൻറെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ലഭ്യമായ വിവരങ്ങൾ വെച്ച് നോക്കിയാൽ ഇസ്രയേലിനെതിരായ ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, ഇസ്രയേലിന് അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കയുടെ താവളങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വിറ്റ്സർലൻഡ് വഴിയാണ് ടെഹ്റാനിൽനിന്ന് യു.എസ്. ഭരണകൂടത്തിന് സന്ദേശം കൈമാറിയത്. ഇറാനുമായി തർക്കത്തിന് ആഗ്രഹിക്കുന്നില്ലന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
ഇറാനിലെ രണ്ടു സൈനിക ജനറല്‍മാര്‍ കൊല്ലപ്പെടാൻ കാരണമായ ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിന്‍റെ സാഹചര്യത്തിലാണ് നെഗേവി വ്യോമത്താവളം അക്രമിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.