ടെഹ്‌റാൻ: ഒക്ടോബർ ഒന്നിന് 180-ലധികം ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെട്ട ഇറാന്റെ വ്യോമാക്രമണത്തിന് ഇസ്രയേൽ എങ്ങനെയാകും തിരിച്ചടി നൽകുക എന്നാണ് ഇപ്പോൾ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.കാരണം, ഇസ്രയേലിന്റെ തിരിച്ചടിയുടെ സ്വഭാവമായിരിക്കും പശ്ചിമേഷ്യയുടെ ഭാവി തീരുമാനിക്കുകയെന്നതാണ് ഇതിന്റെ പ്രധാന്യം വർധിപ്പിക്കുന്നത്.
അന്താരാഷ്ട്ര വിദഗ്ധരുടെയും നിരീക്ഷകരുടെയും വിലയിരുത്തലുകൾ പ്രകാരം, തിരിച്ചടിക്കാൻ ഇസ്രയേലി ഭരണകൂടത്തിന് മുന്നിലുള്ളത് മൂന്ന് വഴികളാണ്.ഇസ്രയേലിന്റെ അതിർത്തികൾക്കുള്ളിലേക്ക് 180-ലധികം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഇറാൻ ആക്രമണം.വലിയ ആളപായമുണ്ടെയില്ലെങ്കിലും ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.ഇത് ഇസ്രയേലിന് വലിയ നാണക്കേടുണ്ടാക്കിയതിനാൽ തിരിച്ചടിയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. പക്ഷേ അതെങ്ങനെയാകും എന്നതാണ് ലോകരാജ്യങ്ങള് ഉറ്റുനോക്കുന്നത്.
ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ എംബസി ആക്രമിച്ച് മുതിർന്ന സൈനിക കമാൻഡർ മുഹമ്മദ് റെസ സഹേദിയെ കൊലപ്പെടുത്തിയതിന് പകരമായി ഏപ്രിൽ 14ന് ഇറാൻ ഇസ്രയേലിലേക്കു മുൻകൂട്ടി അറിയിച്ച ആക്രമണം നടത്തിയിരുന്നു. ഏപ്രിൽ 19ന് ഇസ്രയേൽ തിരിച്ചടിയും നൽകി.താരതമ്യേന വളരെ ചെറിയ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തിയതെങ്കിലും അതിനെ പ്രതിരോധിക്കാൻ ഇറാന് കഴിഞ്ഞിരുന്നില്ല.
ഇറാന്റെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമായ റഷ്യൻ നിർമിത എസ്300 അന്ന് ഇസ്രയേൽ നശിപ്പിക്കുകയും ചെയ്തിരുന്നു.ഏപ്രിൽ 14ലെ ഇറാൻ ആക്രമണം അതുകൊണ്ടുതന്നെ വ്യോമാക്രമണമാകും ഇസ്രയേൽ ഇത്തവണയും തിരഞ്ഞെടുക്കുക എന്നാണ് നിഗമനം. അതിൽ ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമാക്കുന്നത് അമേരിക്ക എതിർക്കുന്നതിനാൽ സൈനികമോ സാമ്പത്തികമോ ആയ മേഖലകളിലേക്കാകും ഇസ്രയേലിന്റെ ആക്രമണണമെന്നും വിദഗ്ദർ വിലയിരുത്തുന്നു.
സൈനിക കേന്ദ്രങ്ങൾ
ഭൂമിക്കടിയിലും ചില പർവതങ്ങൾക്ക് താഴെ ആഴത്തിലും സ്ഥിതി ചെയ്യുന്ന ഇറാൻ്റെ മിസൈൽ, ഡ്രോൺ ബേസുകളുടെ ക്ലസ്റ്റർ ഇസ്രയേൽ ആക്രമിച്ചേക്കുമെന്നാണ് പൊതുവെയുള്ള ധാരണ.പ്രത്യേകിച്ച് ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കുന്ന സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാകും ഇസ്രായേലിന്റെ തിരിച്ചടി.
ടെഹ്‌റാൻ, ഇസ്ഫഹാൻ, പേർഷ്യൻ ഉൾക്കടലിലെ തുറമുഖങ്ങൾ എന്നിവിടങ്ങളിലെ ഇറാനിയൻ വ്യോമ പ്രതിരോധ താവളങ്ങളിൽ ഏപ്രിൽ 19 നേക്കാൾ കടുത്ത ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ദർ ചൂണ്ടികാട്ടുന്നു.മാത്രമല്ല ഇറാന്റെ പ്രതിരോധ വ്യാവസായിക മേഖലകളും ഇസ്രയേലിന്റെ റഡാറിലുണ്ടെന്നാണ് റിപ്പോർട്ട്.
ആണവകേന്ദ്രങ്ങൾ
ഇറാൻ്റെ ആണവ പദ്ധതി പല സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.അവയിൽ ചിലത് ഭൂമിക്കടിയിൽ മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. എന്നിരുന്നാലും, ആണവകേന്ദ്രങ്ങൾക്കെതിരായ ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.എന്നാൽ യുഎസിൻ്റെ നേരിട്ടുള്ള സൈനിക സഹായമില്ലാതെ ഇറാൻ്റെ ആണവകേന്ദ്രങ്ങളുടെ ശൃംഖലയിൽ വിനാശകരമായ ആക്രമണം നടത്തുകയെന്നത് ഇസ്രയേലിന് അസാധ്യമാണെന്നാണ് സൈനിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യുറേനിയം സമ്പുഷ്ടമാക്കുന്ന പ്രധാന സൈറ്റുകളായ നതാൻസും ഫോർഡോയും ഭൂമിക്കടിയിലാണെന്നതാണ് അങ്ങനെയൊരു നീക്കത്തിൽനിന്ന് ഇസ്രയേലിനെ തടയുന്നത്. അമേരിക്ക അതിനോട് സഹകരിക്കാത്തതിനാൽ ഇസ്രയേൽ ശ്രമിക്കാനുള്ള സാധ്യതയും വിരളമാണ്.
എണ്ണപ്പാടങ്ങൾ, റിഫൈനറികൾ
ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ ഇറാന്റെ എണ്ണപ്പാടങ്ങൾ ഇസ്രയേൽ ലക്ഷ്യം വച്ചേക്കുമോയെന്ന ആശങ്ക ആഗോളതലത്തിൽ ശക്തമാണ്.അതിന്റെ ഭാഗമായി ക്രൂഡ് ഓയിലിന്റെ വിലയിലും വർധനവ് ഉണ്ടായിരുന്നു. എണ്ണ ഉത്പാദന മേഖലകൾ ലക്ഷ്യമായേക്കുമെന്നു വ്യാഴാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
അങ്ങനെ ഇസ്രായേൽ എണ്ണപ്പാടങ്ങളെ ആക്രമിച്ചാൽ അത് ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.ഇത്തരമൊരു ആക്രമണം ഇറാനെ പ്രകോപിപ്പിച്ച് സൗദി അറേബ്യയിലെയും മറ്റ് ഗൾഫ് അറബ് രാജ്യങ്ങളിലെയും എണ്ണ ഉൽപാദന കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇടയാക്കും. നവംബർ 5 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അമേരിക്കക്കാർ പുതിയ പ്രസിഡൻ്റിനെയും കോൺഗ്രസിനെയും തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇന്ധന വില കുതിച്ചുയരാനും ഇത് കാരണമാകും.
ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാർഗ് എണ്ണ ടെർമിനലാണ് ഹോട്സ്പോട്ടിലുള്ളത്. ദീർഘകാലാടിസ്ഥാനത്തിൽ ഇറാനെ പ്രതിസന്ധിയിലാക്കാൻ എണ്ണ ഉത്പാദനത്തെ ലക്ഷ്യം വയ്ക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഇസ്രയേലിന്റെ കണക്കുകൂട്ടൽ.
മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കുക
ഇസ്രയേലിന് മുൻപിലുള്ള മറ്റൊരു വഴി, ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥരെയോ തന്ത്രപ്രധാന സ്ഥാനം വഹിക്കുന്നവരെയോ കൊലപ്പെടുത്തുകയെന്നതാണ്. നേരിട്ടുള്ള ആക്രമണത്തിലൂടെയോ രഹസ്യനീക്കങ്ങളിലൂടെയോ അവർക്കത് സാധ്യമാണ്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ ടെഹ്റാനിൽ വച്ച് കൊലപ്പെടുത്തിയത് അതിന് ഉദാഹരണമായിരുന്നു. 2020 നവംബറിൽ റിമോട്ട് കൺട്രോൾ മെഷീൻ ഗൺ ഉപയോഗിച്ച് മൊഹ്‌സെൻ ഫക്രിസാദെ ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ ശാസ്ത്രജ്ഞരെ ഇസ്രയേൽ കൊലപ്പെടുത്തിയിരുന്നു.