ഉള്ളിവില വർധനയും ഡോക്ടർമാരുടെ സമരവും പിപിപിയ്ക്ക് തിരിച്ചടിയായി; ദക്ഷിണ കൊറിയയിൽ ചരിത്ര വിജയം നേടി പ്രതിപക്ഷം

പ്രതിപക്ഷത്തെ ചെറുപാർട്ടികൾ വിജയിച്ച സീറ്റുകൾ കൂടി കണക്കിലെടുത്താൽ ആകെ പ്രതിപക്ഷം വിജയിച്ച സീറ്റുകളുടെ എണ്ണം 192 ആയി ഉയരും.തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് യൂൺ സുക് യോയുടെ പീപ്പിൾ പവർ പാർട്ടിക്ക് (പിപിപി) നൂറോളം സീറ്റുകൾ മാത്രമാണ് നേടാനായത്.

author-image
Greeshma Rakesh
New Update
opposition

opposition Democratic Party leader Lee Jae-myung

Listen to this article
0.75x 1x 1.5x
00:00 / 00:00

സിയോൾ: ദക്ഷിണ കൊറിയൻ നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പിൽ പിപിപിയ്ക്ക് കനത്ത തിരിച്ചടി.300 സീറ്റുകളിലേക്ക് നടന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ 170 സീറ്റും നേടി പ്രതിപക്ഷ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടി (ഡിപികെ) വൻ വിജയം നേടി.പ്രതിപക്ഷത്തെ ചെറുപാർട്ടികൾ വിജയിച്ച സീറ്റുകൾ കൂടി കണക്കിലെടുത്താൽ ആകെ പ്രതിപക്ഷം വിജയിച്ച സീറ്റുകളുടെ എണ്ണം 192 ആയി ഉയരും.തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് യൂൺ സുക് യോയുടെ പീപ്പിൾ പവർ പാർട്ടിക്ക് (പിപിപി) നൂറോളം സീറ്റുകൾ മാത്രമാണ് നേടാനായത്.

അതെസമയം പാർലമെന്റിൽ പ്രതിപക്ഷ അംഗങ്ങൾ കൂടുതൽ എത്തുന്നതോടെ യൂണിന്റെ സ്ഥിതി പരുങ്ങലിലാകും. ഡിപികെയ്ക്ക് ഭൂരിപക്ഷത്തിൻറെ ബലത്തിൽ പാർലമെൻറിലൂടെ നിയമനിർമ്മാണം വേഗത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്നിരിക്കെ പ്രസിഡൻറിന് പിപിപി അജണ്ടകൾ നടപ്പിലാക്കൽ എളുപ്പമാവില്ല. യൂൺ സുക് യോക്ക് ഇനി പ്രസിഡൻറ് പദവിയിൽ മൂന്ന് വർഷം കൂടിയുണ്ട്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് പിപിപി നേതാവ് ഹാൻ ഡോങ്-ഹൂൺ രാജിവെച്ചു. പ്രധാനമന്ത്രി ഹാൻ ഡക്-സൂ രാജി സന്നദ്ധത അറിയിച്ചു.

ഇത് ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയമല്ല, മറിച്ച് ജനങ്ങളുടെ വലിയ വിജയമാണെന്ന് ഡിപികെ നേതാവ് ലീ ജെ-മ്യുങ് പ്രതികരിച്ചു. നിലവിലെ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഡെമോക്രാറ്റിക് പാർട്ടി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലീയ്ക്ക് അടുത്ത പ്രസിഡൻറ്  തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആത്മവിശ്വാസം നൽകുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് വിയലിരുത്തൽ.പച്ച ഉള്ളിയുടെ വിലക്കയറ്റം, ഡോക്ടർമാരുടെ സമരം, ജനസംഖ്യാ പ്രതിസന്ധി, വനിതാ സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം. എന്നിങ്ങനെ നിരവധി വിഷയങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.പാർട്ടിയിലെ മുതിർന്ന അംഗങ്ങൾക്കെതിരെ അഴിമതി, അധികാര ദുർവിനിയോഗ ആരോപണങ്ങൾ ഉയർന്നതും തിരിച്ചടിയായി. 

പ്രസിഡൻറ് ഉള്ളിവില വർദ്ധനയെ ന്യായീകരിച്ചതും പ്രസിഡൻറിൻറെ ഭാര്യ ആഡംബര ബാഗ് സമ്മാനമായി സ്വീകരിച്ചതും തെരഞ്ഞെടുപ്പ് കാലത്ത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ദക്ഷിണ കൊറിയക്കാരെ സംബന്ധിച്ച് പച്ച ഉള്ളി അവരുടെ ഭക്ഷണത്തിലെ പ്രധാന ഘടകമാണ്.അതിനാൽ ഉള്ളിവില ഉയർന്നത് തെരഞ്ഞെടുപ്പ് കാലത്ത് പ്രധാന ചർച്ച വിഷയമായി മാറി.പച്ച ഉള്ളി മാത്രമല്ല. മാർച്ചിൽ കാർഷികോൽപ്പന്നങ്ങളുടെ വില കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 20 ശതമാനത്തിലധികം വർധിപ്പിച്ചു. ആപ്പിളിൻ്റെ വില ഏകദേശം 90% വർദ്ധിച്ചു, 1980 ന് ശേഷമുള്ള ഏറ്റവും വലിയ ഒരു വർഷത്തെ കുതിപ്പാണ് ഇത്.യൂൻ സർക്കാർ സമ്പദ്‌വ്യവസ്ഥയിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ലാത്തതിനാലാണ് പലരും പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതെസമയം ആയിരക്കണക്കിന് ഡോക്ടർമാരുടെ ആഴ്ചകൾ നീണ്ടുനിന്ന സമരമാണ് യൂണിൻ്റെ പാർട്ടിക്ക് ഉണ്ടായ മറ്റൊരു തിരിച്ചടി.വാർഷിക മെഡിക്കൽ സ്‌കൂൾ പ്രവേശന പരിധി മൂന്നിൽ രണ്ട് വർധിപ്പിക്കാനുള്ള യൂണിൻ്റെ നീക്കത്തിനെതിരെ ഡോക്ടർമാരുൾപ്പെടെ വൻ പ്രതിഷേധം സഘടിപ്പിച്ചിരുന്നു . വിദ്യാർത്ഥികളുടെ കുത്തനെയുള്ള വർദ്ധനവ് സർവകലാശാലകൾക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും ഇത് രാജ്യത്തിൻ്റെ മെഡിക്കൽ സേവനങ്ങളെ ദുർബലപ്പെടുത്തുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഈ വിഷയങ്ങളെല്ലാം തെരഞ്ഞെടുപ്പ് കാലത്ത് ഡമോക്രാറ്റിക് പാർട്ടി പ്രചാരണ ആയുധമാക്കിയിരുന്നു. 





south korea PPP Yoon Suk Yeol Lee Jae-myung DPK parliamentary elelction