പലസ്തീനെ പിന്തുണച്ച് നോർവേയും അയർലൻഡും സ്‌പെയ്‌നും

അയർലൻഡിന്റെയും പലസ്തീന്റെയും ചരിത്രപരമായി പ്രാധാന്യമുള്ള ദിവസമാണ് മെയ് 28 എന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. സ്‌പെയ്നും നോർവേയും ചേർന്നുള്ള നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

author-image
Anagha Rajeev
New Update
fsrfsrwfrsw
Listen to this article
0.75x 1x 1.5x
00:00 / 00:00

സ്വതന്ത്ര പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് നോർവേയും അയർലൻഡും സ്‌പെയ്‌നും‍. ഇസ്രയേൽ-ഗാസ സംഘർഷത്തിനുള്ള ശാശ്വതപരിഹാരം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ വാദിച്ച് ആഴ്ചകൾക്കുശേഷമാണ് ഈ തീരുമാനം മൂന്ന് രാജ്യങ്ങളും കൈക്കൊണ്ടത്.

പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചില്ലെങ്കിൽ പശ്ചിമേഷ്യയിൽ സമാധാനമുണ്ടാകില്ലെന്ന് പ്രഖ്യാപനത്തിനിടെ നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹ്ർ സ്റ്റോർ പറഞ്ഞു. മേയ് 28 മുതൽ പലസ്തീനെ രാഷ്ട്രമായി കണക്കാക്കുകയാണെന്നും ഗഹ്ർ കൂട്ടിചേർത്തു.

അയർലൻഡിന്റെയും പലസ്തീന്റെയും ചരിത്രപരമായി പ്രാധാന്യമുള്ള ദിവസമാണ് മെയ് 28 എന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. സ്‌പെയ്നും നോർവേയും ചേർന്നുള്ള നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേൽ പലസ്തീൻ സംഘർഷം അവസാനിക്കുമെന്ന ഉദ്ദേശ്യത്തിലൂടെയാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.‌

മേയ് 28 മുതൽ പലസ്തീനെ രാഷ്ട്രമായി കണക്കാക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാൻചെസും അറിയിച്ചു. ഈ നീക്കത്തെത്തുടർന്ന് അയർലൻഡിലെയും നോർവേയിലെയും തങ്ങളുടെ അംബാസഡർമാരെ ഇസ്രയേൽ തിരികെ വിളിച്ചു. വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്‌സാണ്  നിർദേശം നൽകിയത്.

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനം ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തെയും ഗാസയിൽ ഹമാസ് ബന്ദികളാക്കിയ 128 പേരെ തിരിച്ചയക്കാനുള്ള ശ്രമങ്ങളെയും ഹനിക്കുന്നതാണെന്നും വിദേശകാര്യമന്ത്രി കാറ്റ്സ് പറഞ്ഞു.

ഇസ്രായേൽ നിശബ്ദരാവില്ല. ഞങ്ങൾ ലക്ഷ്യം നേടുക തന്നെ ചെയ്യും. തങ്ങളുടെ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുകയും ഹമാസിനെ ഇല്ലാതാക്കുകയും ബന്ദികളെ തിരിച്ചെത്തിക്കുകയും ചെയ്യുമെന്നും ഇസ്രായേൽ വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു.

Israel Palestine ConflictI