തെൽ അവിവ്: ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാൻറ്സടക്കം മൂന്ന് മന്ത്രിമാർ രാജിവെച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള വിയോജിപ്പിനെ തുടർന്നാണ് രാജി. ബന്ദികളെ മോചിപ്പിക്കാൻ നുസൈറാത്തിലും ദേറുൽബലാഹിലും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയി.
700ലേറെ പേർക്ക് പരിക്കുണ്ട്. ഹമാസ് പിടിയിൽ നിന്ന് നാല് ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ സൈന്യം നടത്തിയ ക്രൂരമായ ആക്രമണത്തിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. മരിച്ചവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ദേർ അൽ ബലാഹിലെ അൽ അഖ്സ രക്തസാക്ഷി ആശുപത്രിയിൽ നിന്ന് ഹൃദയഭേദകമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
കര, നാവിക, വ്യോമ സൈനിക നീക്കത്തിൽ നാല് ബന്ദികളെയാണ് ഇസ്രായേൽ മോചിപ്പിച്ചത്. മോചിതരായി ഇസ്രായേലിലെത്തിയ ബന്ദികളെ നെതന്യാഹു സന്ദർശിച്ചു. ബന്ദികൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ഫോട്ടോകളും വിഡിയോകളും പ്രധാനമന്ത്രിയുടെ ഓഫിീസ് പുറത്തുവിട്ടു. അതേസമയം വെടിനിർത്തൽ കരാറിനായുള്ള ആഹ്വാനവുമായി ആയിരങ്ങൾ ഇന്നലെയും തെരുവിലിറങ്ങി.
ഗസ്സയിൽ നെതന്യാഹുവിൻറെ യുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് മന്ത്രിമാരായ ബെന്നി ഗാൻറ്സും ഗദി ഈസൻകോട്ടുമാണ് രാജിവെച്ചു. ദിശാബോധമില്ലാത്ത സമീപനങ്ങൾ ഇസ്രായേലിനെ വൻതകർച്ചയിലേക്കാണ് നെതന്യാഹു നയിക്കുന്നതെന്ന് ഇരുവരും കുറ്റപ്പെടുത്തി. നാല് ബന്ദികളെ മോചിപ്പിച്ചതു ചൂണ്ടിക്കാട്ടി രാജിവെക്കുന്നതിൽ നിന്ന് ഗാൻറ്സിനെയും മറ്റും പിന്തിരിപ്പിക്കാനുള്ള നെതന്യാഹുവിൻറെ ശ്രമം പക്ഷെ വിജയിച്ചില്ല. ഇസ്രായേലിൽ എത്തുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൺ ബെന്നി ഗാൻറ്സ്, നെതന്യാഹു എന്നിവരുമായി സംസാരിക്കുമെന്ന് അമേരിക്ക അറിയിച്ചു.