ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ച് ഇന്ത്യ; ബന്ധം കൂടുതല്‍ വഷളാകുന്നു

അന്വേഷണത്തിന്റെ പേരില്‍ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യ കാനഡ ബന്ധം വഷളാകുന്ന തരത്തിലേക്കാണ് സാഹചര്യം പോകുന്നത്.

author-image
Prana
New Update
justine trudeau

ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ച കേന്ദ്രവിദേശകാര്യ മന്ത്രാലയം ട്രൂഡോ സര്‍ക്കാരിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും ആരോപിച്ചു. അന്വേഷണത്തിന്റെ പേരില്‍ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യ കാനഡ ബന്ധം വഷളാകുന്ന തരത്തിലേക്കാണ് സാഹചര്യം പോകുന്നത്.
ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ കാനഡയിലെ ഹൈക്കമ്മിഷണറായ സഞ്ജയ് വര്‍മ്മ അന്വേഷണത്തിന്റെ പരിധിയിലാണെന്ന് കാനഡ അറിയിച്ചിരുന്നു. ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഈ വാര്‍ത്താക്കുറിപ്പിലാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ചിട്ടുള്ളത്. ട്രൂഡോയുടേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അജണ്ട വെച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം ഡല്‍ഹിയിലുള്ള കനേഡിയന്‍ ഹൈക്കമ്മിഷണറുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുകയാണെന്നുള്ള മുന്നറിയിപ്പും ഇന്ത്യ നല്‍കി. കാനഡ ഏതെങ്കിലും തരത്തിലുള്ള നടപടിയുമായി മുന്നോട്ടുപോയാല്‍ ഇന്ത്യയും സമാനമായ രീതിയില്‍ തിരിച്ചടിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിജ്ജറിന്റെ കൊലപാതകത്തില്‍ നേരത്തേ തന്നെ ഇന്ത്യ കാനഡ ബന്ധത്തില്‍ വിള്ളലുകളുണ്ടായിരുന്നു.
2023 ജൂണ്‍ 18ന് ആയിരുന്നു ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റ് മരിക്കുന്നത്. ബൈക്കിലെത്തിയ അജ്ഞാതര്‍ ഇയാളെ വെടിവെച്ച് വീഴ്ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പഞ്ചാബില്‍ പുരോഹിതനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നു.
ദേശവിരുദ്ധപ്രവര്‍ത്തനത്തിന് എന്‍.ഐ.എ. ഇയാള്‍ക്കെതിരെ കുറ്റപത്രവും നല്‍കിയിരുന്നു. 1985ല്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബു വെച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട റിപുദമാന്‍ സിങ് മാലികിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2022ല്‍ നിജ്ജറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം രൂപയാണ് എന്‍.ഐ.എ. പാരിതോഷികം പ്രഖ്യാപിച്ചത്.

 

india canada justin trudeau