ദുബായ് : ഒമാനിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ യുഎഇയിൽ കനത്ത മഴ തുടരുന്നു. തിങ്കളാഴ്ച രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും തുടർന്നിരുന്നു.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിന് പിന്നാലെ ദുബായിയിലെ വിവിധ പ്രദേശങ്ങൾക്ക് അധികൃതർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച വരെ മഴ തുടരാനാണ് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.സ്കൂളുകൾ ചൊവ്വാവ്ചയും ബുധനാഴ്ചയും പഠനം ഓൺലൈനിലൂടെയാക്കുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി വൈകിയും ഷാർജയിലും അൽ ഐനിലും കനത്ത മഴയും ഇടിയും ആലിപ്പഴ വർഷവുമുണ്ടായിരുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് നിർദ്ദേശം നൽകിയിരുന്നു. അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ദുബൈയിലെ പാർക്കുകയും റിസോർട്ടുകളും അടച്ചിട്ടിരിക്കുകയാണ്.
ബുധനാഴ്ച വരെ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ചൊവ്വാഴ്ച മുഴുവൻ അബുദാബിയിലെയും ദുബായിലെയും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്ന് കേന്ദ്രത്തിൻ്റെ റെയിൻ. എഇ കാലാവസ്ഥാ ചാർട്ട് കാണിക്കുന്നു. ബുധനാഴ്‌ച സ്ഥിതിഗതികൾ മെച്ചപ്പെടും.
അത്യാവശ്യകാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവയുൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥ യുഎഇ നേരിടുകയാണെന്നും പൊതുജനങ്ങളും അധികൃതരും യോജിച്ച് നീങ്ങണമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം പറഞ്ഞു.ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെല്ലാം കനത്ത മഴ പെയ്യുന്നു. പലയിടത്തും ശക്തമായ കാറ്റും വീശി.