മസ്‌കറ്റ്: ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലും ദോഫാറിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു. മാസ്‌ഹായെ തുടർന്ന് വാദികൾ നിറഞ്ഞൊഴുകിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. റോഡുകളിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.പല പ്രദേശങ്ങളിലും ആലിപ്പഴം വീണു. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌കൂളുകളെല്ലാം ഓൺലൈൻ ക്ലാസുകളിലേക്കു മാറി. ജഅലാൻ ബനീ ബൂ ഹസൻ, ബർക, സലാല, ത്വിവി, സർഫൈത്ത്, സാബ്, നഖൽ, ത്വാഫ, വാദി അൽ മആവി, റുസ്താഖ്, സുവൈഖ്, സുഹാർ, മുസന്ന, തുംറൈത്ത്, ഖസബ്, ഖാബൂറ, ദൽകൂത്ത്, ബുറൈമി, റൂവി, വാദി കബീർ തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മഴപെയ്തത്.
മസ്‌കറ്റ്, തെക്കൻ ഷർഖിയ, വടക്കൻ ഷർഖിയ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിലും ദോഫാറിന്റെ വിവിധ ഭാഗങ്ങളിലും ഇന്നും മഴ തുടരുമെന്നും മിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ ഓടിക്കരുതെന്നും നിർദേശമുണ്ട്. പ്രതികൂല കാലാവസ്ഥയിൽ മസ്‌കത്ത് ഗവർണറേറ്റിലെ മുഴുവൻ പാർക്കുകളും ഉദ്യാനങ്ങളും താത്കാലികമായി അടച്ചു. പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.