ന്യൂയോർക്ക്: ഗാസ യുദ്ധവിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിൻറെ ഭാഗമായി യുഎസിലെ കൊളംബിയ സർവകലാശാല ക്യാംപസിലെ കെട്ടിടത്തിൽ തടിച്ചു കൂടിയ വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കി. സർവകലാശാലയിലെ ഹാമിൽട്ടൺ ഹാളിൻറെ രണ്ടാം നിലയിലേക്ക് പൊലീസ് ഇരച്ചുകയറുകയായിരുന്നു.
നിരവധി വിദ്യാർഥികളെ അറസ്റ്റു ചെയ്തു നീക്കുകയും മറ്റുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തു. അമ്പതോളം വിദ്യാർഥികളെ അറസ്റ്റു ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിൽ കൂട്ടംകൂടിയ സമരക്കാർ, ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ പലസ്തീൻ ബാലന്റെ സ്മരണയിൽ ‘ഹിന്ദ് ഹാൾ’ എന്നെഴുതിയ ബാനർ സ്ഥാപിച്ചിരുന്നു.
യുഎസ് സർവകലാശാല ക്യാംപസുകളിൽ ഗാസ യുദ്ധവിരുദ്ധ വിദ്യാർഥിപ്രക്ഷോഭം വ്യാപിച്ചതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്. പുറത്തുനിന്നുള്ളവർ എത്തിയതോടെയാണ് സമാധാനപരമായി നടന്ന പ്രക്ഷോഭം സംഘർഷഭരിതമായത്, സാഹചര്യം ഗുരുതരമാവും വരെ കാത്തിരിക്കാനാവില്ലെന്നും ന്യൂയോർക്ക് മേയർ എറിക് ആദംസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത് .