വാഷിങ്ടൻ∙ പെനിസിൽവേനിയയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വേദിയിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട കോറി കംപറേറ്റർ മുൻ അഗ്നിശമന സേനാംഗം. 20 വർഷത്തോളമാണ് കോറി കംപറേറ്റർ അഗ്നിശമന സേനയിൽ സേവനമനുഷ്ഠിച്ചത്.
വെടിയൊച്ച കേട്ട ഉടനെ ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മകളെയും കോറി കംപറേറ്റർ വലയം ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ ഈ സമയം ട്രംപിന് സുരക്ഷയൊരുക്കുകയായിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ കോറിയ്ക്കും വെടിയേറ്റു. അക്രമി തോമസ് മാത്യു ക്രൂക്ക് 8 വെടിയുണ്ടകളാണ് ഉതിർത്തതെന്നു യുഎസ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി.
ഇതിൽ ആദ്യത്തെ വെടിയുണ്ടയാണ് ഡോണൾഡ് ട്രംപിന്റെ വലതു ചെവിയിൽ പതിച്ചത്. ഇതിനു പിന്നാലെ വന്ന വെടിയുണ്ടകളിൽ ഒന്ന് കോറിയുടെ ദേഹത്തും തുളച്ചു കയറി. കോറിയ്ക്കു പുറമെ ഡേവിഡ് ഡച്ച് (57), ജെയിംസ് കോപ്പൻഹേവർ (74) എന്നിവർക്കാണ് വെടിയേറ്റതെന്ന് പെൻസിൽവേനിയ സ്റ്റേറ്റ് പൊലീസ് അറിയിച്ചു.
ഇവർ പിറ്റ്‌സ്‌ബർഗിലെ അലെഗെനി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് വ്യക്തമാക്കി. ട്രംപിന്റെ കടുത്ത ആരാധകനായ കോറി പെനിസിൽവേനിയ പിറ്റ്സ്ബർഗിന് സമീപം ബട്ടലറിലാണു ഭാര്യയ്ക്കും രണ്ടു പെൺമക്കൾക്കുമൊപ്പം താമസിച്ചിരുന്നത്.