ന്യൂയോർക്ക്: നീലച്ചിത്ര നടി സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം മറച്ചുവെക്കാൻ പണം നൽകിയതുമായി ബന്ധപ്പെട്ട ബിസിനസ് രേഖകളിൽ കൃത്രിമം വരുത്തിയ കേസിൽ മുൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരൻ. ജൂലൈ 11ന് കേസിൽ ശിക്ഷ വിധിക്കും. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34 കുറ്റങ്ങളും തെളിഞ്ഞതായി കോടതി പറഞ്ഞു. നാലു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. എന്നാൽ, മുൻ പ്രസിഡൻറ് ആയതിനാൽ ട്രംപിൻറെ ശിക്ഷ പിഴയിൽ ഒതുക്കുമെന്നാണ് റിപ്പോർട്ടുകൾ.
സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം പുറത്തു വരാതിരിക്കാൻ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് 1,30,000 ഡോളർ നൽകിയെന്നാണ് പരാതി. രേഖകളിൽ കൃത്രിമം കാണിച്ചെന്ന് ഉൾപ്പെടെയുള്ള വകുപ്പുകളും വഞ്ചന കുറ്റങ്ങളും ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നൽകി ഹരജി നേരത്തെ ന്യൂയോർക്ക് കോടതി തള്ളിയിരുന്നു.
കേസിൽ മാർച്ച് 25നാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ലോവർ മാൻഹാട്ടൻ ഫെഡറൽ കോടതിയിലെത്തി അറസ്റ്റ് വരിച്ചിരുന്നു. യു.എസിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നതും അറസ്റ്റിലാകുന്നതും.യു.എസിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കാൻ അഞ്ച് മാസം മാത്രം ബാക്കിനിൽക്കെയാണ് ട്രംപിനെതിരെ കോടതി വിധി. നവംബർ അഞ്ചിനാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ്.