നെതന്യാഹു പണി തുടങ്ങി; ബെയ്‌റൂട്ട് വിമാനത്താവളവും ഹിസ്ബുള്ള കേന്ദ്രവും ചാമ്പലാക്കി

ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേല്‍ കേന്ദ്രങ്ങളില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന് തിരിച്ചടി ആരംഭിച്ചിരിക്കുന്നു.

author-image
Rajesh T L
New Update
hu

ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇസ്രയേല്‍ കേന്ദ്രങ്ങളില്‍ ഹിസ്ബുള്ള നടത്തിയ  ആക്രമണത്തിന് തിരിച്ചടി ആരംഭിച്ചിരിക്കുന്നു. ഗസയില്‍ ഹമാസിനുണ്ടായ അതേ അനുഭവം തന്നെയായിരിക്കും ലബനനില്‍ ഹിസ്ബുള്ളയുടെ ഗതിയെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേല്‍ ആക്രമണം തുടങ്ങിയത്. ബെയ്‌റൂട്ട് വിമാനത്താവളത്തിന്റെ ഒരുഭാഗം തകര്‍ന്നതായാണ് റിപ്പോര്‍ട്ട് .ഇന്ന് പുലർച്ചെ  കുതിച്ചെത്തിയ ഇസ്രയേല്‍ ഡ്രോണ്‍ ബോംബുകള്‍ ബെയ്‌റൂട്ട് വിമാനത്താവളത്തിന് സമീപം പതിക്കുകയും കനത്ത തീയും പുകപടലങ്ങളും ഉയര്‍ന്നിരിക്കുകയാണെന്നാണ്   രാജ്യാന്തര  മാധ്യമങ്ങൾ  റിപ്പോര്‍ട്ട് ചെയ്യുന്നത്. റോയിട്ടേഴ്സില്‍ നിന്നുള്ള തത്സമയ  ദൃശ്യങ്ങൾ  നിരവധി ഉച്ചത്തിലുള്ള സ്ഫോടനങ്ങളോടെ ആകാശം പ്രകാശിക്കുന്നതായും പൊടിപടലങ്ങള്‍  നിറഞ്ഞതായും  കാണിക്കുന്നുണ്ട്. എന്താണ് അവിടെ സംഭവിക്കുന്നത് എന്നുപോലും വ്യക്തമാകാത്ത രീതിയിലാണ് വിമാനത്താവളത്തില്‍ നിന്നും പൊടിപടലങ്ങള്‍ ഉയരുന്നത്.

ഇവിടെ ലാന്‍ഡ് ചെയ്യേണ്ട ഒരു വിമാനത്തിന്റെ സാന്നിദ്ധ്യം ആകാശത്ത് കണ്ടിരുന്നതായി പറയുന്നുണ്ട്. ഈ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുക്കാല്‍  മണിക്കൂര്‍ മുമ്പാണ് സ്‌ഫോടനം ഉണ്ടായത്. ഇതേ തുടര്‍ന്ന് വിമാനം വഴി മാറി പറന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്.

മാത്രമല്ല, ബെയ്റൂട്ടിലെ ഹിസ്ബുള്ള ഹെഡ്ക്വാട്ടേഴ്സും ഭൂഗര്‍ഭ ആയുധനിര്‍മ്മാണ കേന്ദ്രവും ഇസ്രയേല്‍ സൈന്യം ആക്രമിച്ചതായും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിലൂടെ  പുറത്തു  വന്നു .  കഴിഞ്ഞ ദിവസം തെക്കന്‍ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ സൈന്യം ആക്രമിച്ചിരുന്നു. ഇതോടെ ഹിസ്ബുള്ളയുടെ ആയുധവിതരണവും നിര്‍മാണവുമെല്ലാം തകര്‍ക്കുക  എന്നതായി  ഇസ്രായേല്‍ ലക്ഷ്യം.

ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തില്‍ തങ്ങളുടെ ഫൈറ്റര്‍ ജെറ്റുകള്‍ മൂന്ന് ഹിസ്ബുള്ള കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഹിസ്ബുള്ളയുടെ  സൗത്തേൺ കമാന്‍ഡിലെ ഉയര്‍ന്ന കമാന്‍ഡര്‍ അല്‍ഹാജ് അബ്ബാസ് സലേം, കമ്യൂണിക്കേഷന്‍ വിദഗ്ധന്‍ റദ്ജ അബ്ബാസ് അവ്ച്ചെ, ഹിസ്ബുള്ളയുടെ  തന്ത്രപ്രധാനമായ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിന്റെ മേല്‍നോട്ടം വഹിക്കുന്ന അഹമ്മദ് അലി ഹുസൈന്‍ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി സൈന്യത്തിന്റെ അവകാശവാദം. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എക്സ് പോസ്റ്റിലൂടെ ഇസ്രയേലി സൈന്യം പങ്കുവെച്ചു.

wx

ഇവര്‍ കൊല്ലപ്പെട്ടെങ്കില്‍ അത് ഹിസ്ബുള്ളയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. രാവിലെ ഇസ്രയേലി എയര്‍ഫോഴ്സ് ഹിസ്ബുള്ളയുടെ ഇന്റലിജന്‍സിന്റെ കമാന്‍ഡോ കേന്ദ്രത്തിലും ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ കേന്ദ്രത്തിലും ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയെന്നായിരുന്നു ഇസ്രയേല്‍ സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. തെക്കന്‍ ബെയ്റൂട്ടിലെ ഹിസ്ബുള്ള ശക്തികേന്ദ്രമായ ദഹിയയിലെ ഹാരെത്ത് ഹ്രീക്കിലും ഹദാത്തിലും ഞായറാഴ്ച  രാവിലെ ഇസ്രയേല്‍ ആക്രമണം നടത്തിയതായി ലെബനീസ് സര്‍ക്കാര്‍ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തു.

ഹിസ്ബുള്ളയുടെ തെക്കന്‍ ഫ്രണ്ട് കമാന്‍ഡിലെ മുതിര്‍ന്ന അംഗമായ അല്‍ഹാജ് അബ്ബാസ് സലാമയുടെ കൊലപാതകം ഹിസ്ബുള്ളയ്ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ബിന്‍ത് ജബീല്‍ സെക്ടറിലെ ഹിസ്ബുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന സലാമ ഇസ്രയേലിനെതിരായ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനാണെന്നാണ് റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ തെക്കന്‍ മുന്നണിയില്‍ നിരവധി ചുമതലകള്‍ നേരത്തെ സലാമ വഹിച്ചിട്ടുണ്ട്.

വടക്കന്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണം നടത്തിയിരിക്കുന്നത്. അതിനിടെ ഇറാനില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതു സംബന്ധിച്ച് യുഎസിന്റെ അതീവ രഹസ്യമായ 2 ഇന്റലിജന്‍സ് രേഖകള്‍ പുറത്തായതായും  റിപ്പോർട്ടുകളുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇസ്രയേല്‍ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ ചാര ഉപഗ്രങ്ങള്‍ നല്‍കിയ ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

hg

ഇത് രണ്ടാം തവണയാണ് ഇസ്രയേല്‍ ബെയ്‌റൂട്ട് വിമാനത്താവളം ലക്ഷ്യമാക്കി റോക്കറ്റുകള്‍ പായിക്കുന്നത്.
ഒക്ടോബര്‍ 4ന് പുലര്‍ച്ചെ ബെയ്റൂട്ടിലെ പ്രധാന വിമാനത്താവളത്തിന് സമീപം ഒരു വിമാനം ഇറങ്ങി മിനിറ്റുകള്‍ക്ക് ശേഷമാണ്   വന്‍ സ്ഫോടനങ്ങള്‍ ആകാശത്തെ വിറപ്പിച്ചത്.

അന്നും സമാന രീതിയില്‍ മിനിറ്റുകള്‍ക്കുമുമ്പ്, ദുബായില്‍ നിന്ന് വരുന്ന ഒരു വിമാനം അതിന്റെ  ഒടുവിലത്തെ  സമീപനവും ലാന്‍ഡിംഗും കാണാമായിരുന്നു. സ്ഫോടനങ്ങള്‍ വിമാനത്താവളത്തിന്റെ പരിധിക്കുള്ളിലല്ല, വിമാനത്താവളത്തിന് 6.8 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സിന്‍ എല്‍ എഫില്‍ നിന്ന് ദൃശ്യമായിരുന്നു.

Benjamin Netanyahu Prime Minister Benjamin Netanyahu israel hizbulla conflict