അബുദാബി: രണ്ടുപതിറ്റാണ്ടായി ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ സാഹിത്യകാരന്‍ ബാസിം ഖന്‍ദാഖ്ജിക്ക് അറബ് സാഹിത്യത്തിനുള്ള 2024-ലെ അന്താരാഷ്ട്രപുരസ്‌കാരം. 'എ മാസ്‌ക് ദ കളര്‍ ഓഫ് ദ സ്‌കൈ' എന്ന നോവലിനാണ് പുരസ്‌കാരം നൽകുന്നത്.
അബുദാബിയില്‍ നടന്ന ചടങ്ങില്‍ ഖന്‍ദാഖ്ജിക്കുവേണ്ടി അദ്ദേഹത്തിൻറെ പ്രസാധകരായ 'ഡര്‍ അല്‍ അഡബി'ൻറെ ഉടമ റാണ ഇദ്രിസ് പുരസ്‌കാരമേറ്റുവാങ്ങി.അറബ് സാഹിത്യപുരസ്‌കാരത്തിനായി 133 പുസ്തകങ്ങളാണ് മത്സരിച്ചത്.
1983-ല്‍ ഇസ്രയേല്‍ അധിനിവേശ വെസ്റ്റ്ബാങ്കിലെ നബ്ലൂസിലാണ് ഖന്‍ദാഖ്ജി ജനിച്ചത്. ടെല്‍ അവീവിലെ ബോംബാക്രമണവുമായി ബന്ധമുണ്ടെന്നു പറഞ്ഞ് 2004-ല്‍ ഇസ്രയേല്‍ സേന ഖന്‍ദാഖ്ജിയെ അറസ്റ്റുചെയ്തു. ചെറുകഥാകൃത്തായ അദ്ദേഹം തടവില്‍ക്കിടന്ന് ഓണ്‍ലൈനായി പഠിച്ചാണ് സര്‍വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ജയിലിലായതിനുശേഷം 'റിച്വല്‍സ് ഓഫ് ദ ഫസ്റ്റ് ടൈം', 'ദ ബ്രെത്ത് ഓഫ് എ നൊക്ടേണല്‍ പോം' എന്നീ കവിതാസമാഹാരങ്ങളും ഖന്‍ദാഖ്ജി രചിച്ചിട്ടുണ്ട്.