മക്കളുടെ തുടർച്ചയായ പീഡനം; വൃദ്ധദമ്പതികൾ ആത്മഹത്യ ചെയ്തു

രണ്ട് ദിവസമായി ഹസാരിറാമിനേയും ചവാലിയേയും പുറത്തുകാണാത്തതിനെ തുടർന്ന് അയൽവാസികൾ മകനെ വിവരം അറിയിക്കുകയായിരുന്നു.

author-image
anumol ps
New Update
suicide

ജയ്പൂർ: മക്കളുടെ പീഡനത്തിൽ മനംമടുത്ത് മാതാപിതാക്കൾ ജീവനൊടുക്കി. രാജസ്ഥാനിലെ നഗ്വാറിൽ ആണ് സംഭവം. ഹസാരിറാം ബിഷ്‌ണോയി (70), ഭാര്യ ചവാലി ദേവി (68) എന്നിവരാണ് വീട്ടിലെ വാട്ടർ ടാങ്കിൽ ചാടി ആത്മഹത്യ ചെയ്തത്. സ്വത്തിനെച്ചൊല്ലി മക്കൾ ഭക്ഷണം പോലും നൽകാതെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഇവരുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

നഗ്വാറിലെ കർണി കോളനിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്. രാജേന്ദ്ര, സുനിൽ, മഞ്ജു, സുനിത എന്നിവരാണ് മക്കൾ. മക്കളായ രാജേന്ദ്രയും സുനിലും തങ്ങളെ മർദിച്ചിരുന്നതായി ഇവരും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. മരുമക്കളായ രോഷ്‌നിയും അനിതയും കൊച്ചുമകൻ പ്രണവും ഉപദ്രവിച്ചിരുന്നു. സ്വത്ത് മക്കളുടെ പേരിൽ എഴുതി നൽകണമെന്നായിരുന്നു ആവശ്യം. ഭക്ഷണം പോലും നൽകാതെയായിരുന്നു പീഡനം. പാത്രമെടുത്ത് ഭീക്ഷയാചിക്കാനാണ് മകൻ സുനിൽ പറഞ്ഞത്. ഭക്ഷണം നൽകില്ലെന്നും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തിൽ പറയുന്നു. ഉറങ്ങുമ്പോൾ മക്കൾ കൊലപ്പെടുത്തുമെന്ന് ഭയപ്പെട്ടിരുന്നതായും ഇവർ കത്തിൽ പറയുന്നു.

രണ്ട് ദിവസമായി ഹസാരിറാമിനേയും ചവാലിയേയും പുറത്തുകാണാത്തതിനെ തുടർന്ന് അയൽവാസികൾ മകനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മകൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വീട്ടിൽ എത്തി പരിശോധിക്കുമ്പോൾ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തുകയായിരുന്നു. വീടിന്റെ ഭിത്തിയിൽ പതിപ്പിച്ച നിലയിലായിരുന്നു ആത്മഹത്യാക്കുറിപ്പ്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

elderly couple died