കൊച്ചിയിൽ വൻ മയക്ക് മരുന്ന് വേട്ട; ഹെറോയിനുമായി അസം സ്വദേശിയും ബംഗാളി യുവതിയും പിടിയിൽ

കൊച്ചിയിൽ വൻ മയക്ക് മരുന്ന് വേട്ട  റേവ് പാർട്ടികൾ കൊഴുപ്പിക്കാൻ "ഓറഞ്ച് ലൈൻ  ഹെറോയിനുമായി അസം സ്വദേശിയും ബംഗാളി യുവതിയും പിടിയിൽ

author-image
Shyam Kopparambil
Updated On
New Update
drug seized
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: സംസ്ഥാനത്തേക്ക് ഉത്തരേന്ത്യയിൽ നിന്ന് വൻ തോതിൽ മയക്ക് മരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യകണ്ണികളായ ഇതരസംസ്ഥാനക്കാരായ രണ്ട് പേർ എക്സൈസിന്റെ  പിടിയിൽ.  അസം നൗഗോൺ, അബാഗൻ സ്വദേശി ബഹറുൾ ഇസ്ലാം (കബൂത്തർ സേട്ട് ) (24),  വെസ്റ്റ് ബംഗാൾ, നോവപാറ മാധവ്പൂർ സ്വദേശിനി ടാനിയ പർവീൻ (18) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്, എക്‌സൈസ് ഇൻ്റലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.  ഇവരുടെ പക്കൽ നിന്ന് "ഓറഞ്ച് ലൈൻ" വിഭാഗത്തിൽപ്പെടുന്ന അത്യന്തം വിനാശകാരിയായ 33 ഗ്രാം  മുന്തിയ ഇനം ഹെറോയിനും, 25 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. മയക്ക് മരുന്ന് ഇടപാട് നടത്തുവാൻ ഉപയോഗിച്ച രണ്ട് സ്മാർട്ട് ഫോണുകൾ, മയക്ക് മരുന്ന് വിൽപ്പന ചെയ്ത് കിട്ടിയ 19500 രൂപ, മയക്ക് മരുന്ന് തൂക്കിനോക്കുന്നതിന് ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ എന്നിവയും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. മയക്ക് മരുന്ന് പിടി കൂടുമ്പോൾ ഇവർക്ക് ലഭിച്ച ഓർഡർ അനുസരിച്ച് 100 മില്ലിഗ്രാം വീതം ഹെറോയിൽ 200 ചെറിയ കുപ്പികളിലാക്കി വിൽപ്പനക്കായി തയ്യാറാക്കി വച്ച നിലയിൽ ആയിരുന്നു. കൂടാതെ 6.5 ഗ്രാം വീതം ഹെറോയിൽ അടങ്ങിയ രണ്ട് പ്ലാസ്റ്റിക്ക് ബോക്സുകളും, മയക്ക് മരുന്ന് നിറക്കുന്നതിന്  വേണ്ടി സൂക്ഷിച്ചിരുന്ന 550 ചെറിയ കാലി കുപ്പികളും ഇവരുടെ പക്കൽ ഉണ്ടായിരുന്നു. 100 മില്ലി ഗ്രാം വരുന്ന ഒരു കുപ്പി ഹെറോയിൻ 3000 രൂപക്കാണ്  ഇവർ വിൽപ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത ഹെറോയിന് വിപണിയിൽ 10 ലക്ഷം രൂപ മതിപ്പ് വില വരും. കൊച്ചിയിൽ അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളും മറ്റും സംഘടിപ്പിക്കുന്ന  ഇടനിലക്കാരുടെ ആവശ്യ പ്രകാരമാണ് ഇവർ മയക്ക് മരുന്ന് എത്തിച്ചിരുന്നത്.  ഈ ഇനത്തിൽപ്പെടുന്ന മയക്ക് മരുന്ന് 5 ഗ്രാം വരെ കൈവശം സൂക്ഷിക്കുന്നത് 10 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന അതീവ ഗൗരവകരമായ കൃത്യമാണ്. ഉപഭോക്താക്കളുടെ ഇടയിൽ "ബംഗാളി ബീവി" എന്നറിയപ്പെടുന്ന ടാനിയ പർവ്വീൻ ഹെറോയിൻ അടങ്ങിയ പ്ലാസ്റ്റിക് ബോക്സുകൾ ശരീരത്തിൽ സെലോടേപ്പ് ഉപയോഗിച്ച് കെട്ടി വച്ചാണ് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്തിയിരുന്നത്. ഇരുവരും ചേർന്ന് ഇവിടെ എത്തിക്കുന്ന മയക്ക് മരുന്ന് ചെറിയ കുപ്പികളിൽ നിറക്കുന്നത് കബൂത്തർ സേട്ട് എന്ന ബഹറുൾ ഇസ്ലാം ആണ്. ഇങ്ങനെ കുപ്പികളിൽ നിറച്ച മയക്ക് മരുന്ന് ഓർഡർ അനുസരിച്ച്  ഇടനിലക്കാരുടെ പക്കലേക്ക് എത്തിക്കുന്നത് ടാനിയ പർവീൻ ആണ്. രണ്ട് മാസം മുൻപ് മയക്ക് മരുന്നുമായി  പിടിയിലായ ആളിൽ നിന്ന് ലഭിച്ച വിവരം പ്രകാരം ഇവർ ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിൻ്റെ നേതൃത്യത്തിലുള്ള പ്രത്യേക സംഘത്തിൻ്റെ  നിരീക്ഷണത്തിലായിരുന്നു. ഓർഡർ അനുസരിച്ച് മയക്ക് മരുന്ന് എത്തിച്ച ശേഷം അത് ആവശ്യക്കാർക്ക് കൈമാറി ഒരാഴ്ചക്കകം ഉത്തരേന്ത്യയിലേക്ക് തിരിച്ച് പോകുന്നതായിരുന്നു ഇവരുടെ രീതി. ഓരോ പ്രാവശ്യം വരുമ്പോഴും ഇടനിലക്കാർ വഴി ഇവർ വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. ഇവരുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഇവർ ഏലൂർ പാതാളത്തിനടുത്ത് മുപ്പത്തടം എന്ന സ്ഥലത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ എക്സൈസ് സംഘം ഇവരുടെ താമസസ്ഥലം വളഞ്ഞ് ഇവരെ പിടി കൂടുകയായിരുന്നു. ബഹറുൾ ഇസ്ലാം ഉദ്യോഗസ്ഥരെ വെട്ടിച്ച് വീടിൻ്റെ പിൻവാതിൽ വഴി കുതറി ഓടാൻ ശ്രമിച്ചെങ്കിലും പിടി കൂടി. പിടിയിലായ സമയം മാരക ലഹരിയിലായിരുന്ന ടാനിയ പർവീൻ അലറി വിളിച്ചത് കണ്ടു നിന്ന നാട്ടുകാരിൽ ഭീതി പടർത്തി. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് കിടക്കുന്ന അസ്സാമിലെ കരീംഗഞ്ചിൽ നിന്നാണ് ഇവർ വൻതോതിൽ മയക്ക് മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. "ഓറഞ്ച് ലൈൻ " വിഭാഗത്തിൽപ്പെടുന്ന ഇത്തരം മയക്ക് മരുന്ന് വെറും മൈക്രോ ഗ്രാം മാത്രം ഉപയോഗിച്ചാലും ഇതിൻ്റെ രാസലഹരി മണിക്കൂറുകളോളം നിലനിൽക്കും. ഇതിൻ്റെ ഉപയോഗം രോഗ പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുകയും ശ്വാസകോശം, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യും. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ തടസ്സപ്പെടാനും മരണം വരെ സംഭവിക്കാനും ഇടയാകുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്തർ അഭിപ്രായപ്പെടുന്നത്. ഇവരുടെ ഇടപാട്കാരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ അറിയിച്ചു. എറണാകുളം സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഇൻ്റലിജൻസ് പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം സ്പെഷ്യൽ സ്ക്വാഡിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ എസ്. രാജീവ്, പ്രിവൻ്റീവ് ഓഫീസർമാരായ സി.പി. ജിനേഷ് കുമാർ,  ടി.ടി ശ്രീകുമാർ, സജോ വർഗ്ഗീസ്, വനിതാ സിഇഒ സരിതാ റാണി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇരുവരേയും റിമാൻ്റ് ചെയ്തു. 

Ernakulam News CRIMENEWS