കൊച്ചി: കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ അഞ്ചു ശതമാനം ഓഹരി വിറ്റഴിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഓഫർ ഫോർ സെയിൽ വഴിയാണ് ഓഹരികൾ വിറ്റഴിക്കുന്നത്. ബുധനാഴ്ച ആരംഭിച്ച ഓഹരി വിൽപ്പന വ്യാഴാഴ്ച അവസാനിക്കും.നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന രീതിയാണ് ഓഫർ ഫോർ സെയിൽ.
ഇന്ന് റീറ്റെയ്ൽ ഇതര നിക്ഷേപകർക്കും 17ന് റീറ്റെയ്ൽ (ചെറുകിട) നിക്ഷേപകർക്കും ഓഹരിക്കായി അപേക്ഷിക്കാം. ഓഹരി ഒന്നിന് 1,540 രൂപ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചത്തെ ക്ലോസിങ് വിലയായ 1672 രൂപയിൽ നിന്ന് 7.89 ശതമാനം ഡിസ്‌ക്കൗണ്ടോടെയാണ് അടിസ്ഥാന വില നിശ്ചയിച്ചത്.
2.5% ഓഹരികളാണ് കേന്ദ്രം ഒഎഫ്എസ് വഴി വിൽക്കുക. അതായത് 65.77 ലക്ഷം ഓഹരികൾ ഒഎഫ്എസ് വഴി വിറ്റഴിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചാൽ, അധിക ഓഹരികൾ വിറ്റഴിക്കാൻ വ്യവസ്ഥ ചെയ്യുന്ന 'ഗ്രീൻ ഷൂ' ഓപ്ഷൻ പ്രയോജനപ്പെടുത്തി 2.5% ഓഹരികൾ കൂടി വിറ്റഴിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫലത്തിൽ 5 ശതമാനം ഓഹരികൾ തന്നെ വിൽക്കാൻ കേന്ദ്രത്തിന് കഴിയും. ഇതുവഴി 2000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം.