കെജ്രിവാളിൻറെ ഇടക്കാല ജാമ്യം; ഇനി പ്രചാരണ വഴിയിൽ...

ജാമ്യകാലാവധി ജൂണ്‍ അഞ്ചുവരെ നീട്ടണമെന്ന് കെജ്‌രിവാളിനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി വാദിച്ചെങ്കിലും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

author-image
Vishnupriya
Updated On
New Update
keja

അരവിന്ദ് കെജ്‌രിവാൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി. അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഉപാധികളോടെ ഇടക്കാല ജാമ്യമനുവദിച്ച് സുപ്രീംകോടതി. ജൂണ്‍ ഒന്ന് വരെയാണ് ജാമ്യകാലാവധി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയുമടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെജ്‌രിവാളിന് ജാമ്യം അനുദിക്കുന്നത് പരിഗണനയിലാണെന്ന്  ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതി വ്യക്തമാക്കിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ മെയ് 25-നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതി ഉത്തരവ്.

ജാമ്യകാലാവധി ജൂണ്‍ അഞ്ചുവരെ നീട്ടണമെന്ന് കെജ്‌രിവാളിനുവേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി വാദിച്ചെങ്കിലും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജൂണ്‍ രണ്ടിന് കെജ്‌രിവാള്‍ കസ്റ്റഡിയിൽ തിരികെയെത്തണമെന്നും കോടതി പറഞ്ഞു. തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്രിവാള്‍ ഇന്നുതന്നെ മോചിതനായേക്കും.

അതേസമയം, പുറത്തിറങ്ങിയാല്‍ കെജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകുകയോ ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടുകയോ ചെയ്യരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ ഇ.ഡിയും കേന്ദ്ര സര്‍ക്കാരും ശക്തമായി എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യമനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാരും ഇ.ഡി.യും സുപ്രീംകോടതിയില്‍ വാദത്തിനിടെ അറിയിച്ചിരുന്നു . 2022-ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21-നാണ് കെജ്രിവാളിനെ ഇ.ഡി.അറസ്റ്റ് ചെയ്തത്.

delhi liquer scam case aravind kejriwal news