പുനെ: സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ നരേന്ദ്ര ദബോൽക്കർ വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.സച്ചിൻ ആൻഡുറെ, ശരദ് കലാസ്കർ എന്നീ പ്രതികൾക്കാണ് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും വിധിച്ചു.പുനെയിലെ പ്രത്യേക കോടതിയുടേതാണ് വിധി. ഇവർക്കെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ പ്രോസിക്യൂഷന് കേടതിയിൽ തെളിയിക്കാൻ സാധിച്ചു.
അതെസമയം കേസിൽ മറ്റ് മൂന്ന് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.വീരേന്ദ്രസിങ് താവ്ഡെ, സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു.2008ൽ താനെയിലുണ്ടായ സ്ഫോടനക്കേസിൽ പ്രതിയാണ് വിക്രം ഭേവ്. കേസിൽ 2013ൽ ബോംബെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയതാണ്.
രാജ്യമൊട്ടാകെയും ഏറെ ചർച്ച ചെയ്യപ്പെട്ട, ഏറെ പ്രതിഷേധങ്ങൾക്ക് വഴിതുറന്ന സംഭവമായിരുന്നു നരേന്ദ്ര ദബോൽക്കർ വധം. മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയുടെ തലവനായ നരേന്ദ്ര ദാഭോൽക്കറെ 2013 ഓഗസ്റ്റ് 20 ന് പൂനെയിൽ വച്ച് പ്രഭാത നടത്തത്തിനിടെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. സാമൂഹിക തിന്മകൾക്കും അനാചാരങ്ങൾക്കുമെതിരെ ഏറെ പോരാടിയ വ്യക്തിയാണ് നരേന്ദ്ര ദബോൽക്കർ.
2015 ഫെബ്രുവരിയിൽ ഗോവിന്ദ് പൻസാരെയെയും അതേ വർഷം ഓഗസ്റ്റിൽ കോലാപൂരിൽ എംഎം കൽബുർഗിയെയും വെടിവെച്ചുകൊന്നതിന് പിന്നാലെയായിരുന്നു ദാഭോൽക്കറുടെ കൊലപാതകം. 2017 സെപ്തംബറിലാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വീടിന് പുറത്ത് വെടിയേറ്റ് മരിച്ചത്.
പൂനെ പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) 2014-ൽ അന്വേഷണം ഏറ്റെടുക്കുകയും ഹിന്ദു വലതുപക്ഷ സംഘടനയായ സനാതൻ സൻസ്തയുമായി ബന്ധമുള്ള ഇഎൻടി സർജൻ ഡോ.വീരേന്ദ്രസിങ് തവാഡെയെ 2016 ജൂണിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊലപാതകത്തിൻ്റെ സൂത്രധാരന്മാരിൽ ഒരാളാണ് തവാഡെയെന്നാണ് പ്രോസിക്യൂഷന്റെ വാദം.തവാഡെയും മറ്റ് ചില പ്രതികൽക്കും ബന്ധമുള്ള സനാതൻ സൻസ്ത, ദാഭോൽക്കറുടെ സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി (അന്ധവിശ്വാസ നിർമ്മാർജ്ജന സമിതി, മഹാരാഷ്ട്ര) നടത്തുന്ന പ്രവർത്തനങ്ങളെ എതിർത്തിരുന്നു.