പരവൂർ: പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൽ പുറത്ത്.ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (13) എന്നിവരെ കൊലപ്പെടുത്തിയതിനും മകൻ ശ്രീരാഗിനെ (18) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നിർണായക വിവരങ്ങൾ പ്രതി പൂതക്കുളം തെങ്ങിൽ വീട്ടിൽ ശ്രീജു പൊലീസിനോട് പറഞ്ഞത്.ഭാര്യയുടെ സമ്മതത്തോടെയാണ് കൊലപാതകങ്ങൾ നടത്തിയതെന്നു ശ്രീജു മൊഴി നൽകിയതായും പരവൂർ സ്റ്റേഷൻ ഓഫിസർ ജെ.എസ്.പ്രവീൺ പറഞ്ഞു.
കഴിഞ്ഞ മേയ് 6നു രാത്രി 10 മണിയോടെ തന്നെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം കൂട്ട ആത്മഹത്യയ്ക്കുള്ള ഒരുക്കങ്ങൾ ശ്രീജുവും കുടുംബവും ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്.പാലിൽ ഉറക്ക ഗുളികകളും മറ്റു ഗുളികകളും കലർത്തി മക്കൾക്കും ഭാര്യയ്ക്കും നൽകിയ ശേഷമാണ് കഴുത്തറുത്തത്. ശ്രീജു മദ്യലഹരിയിലാണ് കൊലപാതകങ്ങൾ നടത്തിയത്. ഭാര്യയ്ക്ക് എത്ര രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നു തനിക്ക് ഇപ്പോഴും വ്യക്തമായി അറിയില്ലെന്നും ശ്രീജു പൊലീസിനോട് പറഞ്ഞു.
കൊലപാതക ശ്രമത്തിൽ കഴുത്തിനു പരുക്കേറ്റ ശ്രീജുവിന്റെ മകൻ ശ്രീരാഗ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐസിയുവിൽ നിന്ന് മാറ്റി. ആരോഗ്യം മെച്ചപ്പെടുന്ന അവസ്ഥയിൽ മാത്രമേ ശ്രീരാഗിന്റെ മൊഴി രേഖപ്പെടുത്താൻ സാധിക്കുകയുള്ളു.
അതെസമയം കേസിൽ പ്രതി ശ്രീജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീജുവിനെ വ്യാഴാഴ്ച വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു പരവൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.