ന്യൂഡൽഹി: ഡൽഹിയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.അർജുൻ എന്ന യുവാവാണ് അറസ്റ്റിലായത്.ഡൽഹിയിലെ കോട്‌ല മുബാറക്പൂരിലാണ് സംഭവം.നേപ്പാൾ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മണിക്കൂറുകളോളം ക്രൂരതയ്ക്ക് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ മെയ് 6 ന് കോട്‌ല മുബാറക്പൂർ പ്രദേശത്ത് നിന്നാണ് യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഉച്ചകഴിഞ്ഞ് അന്ധേരിയ മോഡിലെ തൻ്റെ വീട്ടിലേക്ക് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഇയാൾ കൊണ്ടുപോവുകയായിരുന്നു.തുടർന്ന് 24 മണിക്കൂറിന് ശേഷമാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി നിലവിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയുടെ ശാരീരിക അവസ്ഥ നിലവിൽ കുഴപ്പമില്ലെങ്കിലും സംഭവത്തിന്റെ മാനസിക ആഘാതങ്ങളിൽ നിന്ന് മോചിതയായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.പെൺകുട്ടിയുടെ ശരീരത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ പല്ലുകൾ കൊണ്ടുള്ള മുറിവുകളുൾപ്പെടെ കണ്ടെത്തിയതായി പൊലീസ് പറയുന്നു.
അതെസമയം പ്രതി മുമ്പും സമാന കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.എന്നാൽ പ്രതി മാനസിക സ്വഭാവത്തിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ഏകാന്ത ജീവിതം നയിക്കുകയും ചെയ്യുന്നയാളാണെന്ന് പൊലീസ് പറയുന്നു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായി പുറത്തുവന്നിട്ടുണ്ട്. ഇത് അന്വേഷണത്തിന് നിർണായകമാവും. അതേസമയം, ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.